ദൈവത്തിന്റെ സ്വന്തം നാട് എങ്ങനെ ഗുണ്ടകളുടെ സ്വന്തം നാടായി? സിനിമാനടിക്കെതിരെ ഉണ്ടായ ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ മുഖം രക്ഷിക്കാൻ പാടുപെടുന്ന കേരള പൊലീസ് ഉത്തരം നൽകേണ്ട മറ്റു ചില ചോദ്യങ്ങൾ കൂടിയുണ്ട്. കൊട്ടിഘോഷിച്ചു കൊണ്ടുവന്ന ഗുണ്ടാനിയമത്തിനെന്തു പറ്റി? ഡിജിപി ലോക്നാഥ് ബെഹ്റ കൊണ്ടുവന്ന ഗുണ്ടാവിരുദ്ധ സ്ക്വാഡിന് എന്തുപറ്റി? കൊച്ചി നഗരത്തിൽ ഗുണ്ടകളുടെ അഴിഞ്ഞാട്ടവും സിപിഎം ഏരിയാ സെക്രട്ടറി ഉൾപ്പെടെയുള്ളവരുടെ ക്രിമിനൽ കഥകളും മാധ്യമങ്ങളിൽ നിറഞ്ഞപ്പോഴാണ് ഡിജിപി ഗുണ്ടകളെയാകെ അകത്താക്കാൻ ഈ സ്ക്വാഡിനു രൂപം നൽകിയത്. തിരുവനന്തപുരം തൈക്കാട് പൊലീസ് ട്രെയിനിങ് കോളജ് പ്രിൻസിപ്പൽ കൂടിയായ പി. പ്രകാശിനെ ഗുണ്ടാവിരുദ്ധ സ്ക്വാഡ് തലവനായി നിയമിക്കുകയും ചെയ്തു.
തീർന്നില്ല, സംസ്ഥാനത്തെ 19 പൊലീസ് ജില്ലകളിൽ ഓരോ എസ്ഐമാരെയും 10 പൊലീസുകാരെയും കണ്ടെത്തി. എല്ലാവരും മിടുക്കന്മാരായിരിക്കണമെന്നു ഡിജിപിക്കു നിർബന്ധമുണ്ടായിരുന്നു. എസ്ഐമാരെയും അംഗങ്ങളെയും കഴിഞ്ഞ നവംബറിൽ ട്രെയിനിങ് കോളജിൽ പരിശീലനത്തിനു ക്ഷണിച്ചു.
വലിയ ആവേശത്തിലായിരുന്ന ഡിജിപി, പരിശീലനം കഴിഞ്ഞു രണ്ടുമാസത്തിനകം സകലമാന ഗുണ്ടകളെയും അകത്താക്കുന്ന ആക്‌ഷൻ പ്ലാൻ അവതരിപ്പിച്ചു. ഗുണ്ടകളുടെ മൊബൈൽ ഫോൺ നമ്പർ പിന്തുടരുന്നതിനുള്ള പരിശീലനവും സ്ക്വാഡ് അംഗങ്ങൾക്കു നൽകി. അങ്ങനെ ആവേശത്തോടെ പരിശീലനം പൂർത്തിയാക്കി എസ്ഐമാരും അംഗങ്ങളും സ്വന്തം ജില്ലകളിലേക്കു തിരിച്ചു.
പൊലീസ് ജില്ലകളിൽ സ്ക്വാഡിന്റെ തലവന്മാരായ എസ്ഐമാർ അന്നുമുതൽ കാത്തിരിക്കുന്നു, ഗുണ്ടകൾക്കുവേണ്ടി തിരച്ചിൽ തുടങ്ങാൻ. പക്ഷേ, ഇതുവരെ അതിനുള്ള വിസിൽ മുഴങ്ങിയിട്ടില്ല. ഇപ്പോൾ ഹെൽമറ്റ് വേട്ടയ്ക്കും പെറ്റി പിഴകൾ പിരിക്കാനുമായി നടക്കുകയാണു പരിശീലനം ലഭിച്ച പൊലീസുകാർ. ഗുണ്ടകൾ സംസ്ഥാനമൊട്ടാകെ അഴിഞ്ഞാട്ടം നടത്തുകയും. അപ്പോൾ, ഗുണ്ടാവിരുദ്ധ സ്ക്വാഡിനെ പിന്നാക്കം വലിച്ചതാര് ?
മുഖം മറയ്ക്കാൻ ഗുണ്ടാപ്പട്ടിക
ഇപ്പോഴത്തെ ജനരോഷത്തെത്തുടർന്നു സംസ്ഥാനത്തെ ഗുണ്ടകളെ മുഴുവൻ ഗുണ്ടാവിരുദ്ധ നിയമം (കാപ്പ) ചുമത്തി അകത്താക്കാനാണു സർക്കാരിന്റെ നിർദേശം. അതുപ്രകാരം സംസ്ഥാന ഇന്റലിജൻസിന്റെ പൊടിപിടിച്ച ഗുണ്ടാപ്പട്ടിക പുറത്തെടുത്തു ഡിജിപി എല്ലാ എസ്പിമാർക്കും കമ്മിഷണർമാർക്കും ഇന്നലെ കത്തയച്ചു. ഇതിൽ പലരും കാപ്പ നിയമപ്രകാരം ആറു മാസത്തെ ശിക്ഷ അനുഭവിച്ചു പുറത്തുവന്നവരാണ്. പട്ടികയിലുള്ള കുറെപ്പേർ ഇപ്പോഴും അകത്തു കിടക്കുന്നു. നാലു മാസം മുൻപ് ഇന്റലിജൻസ് തയാറാക്കിയ 2010 ഗുണ്ടകളുടെ പട്ടിക കയ്യിൽക്കിട്ടിയ എസ്പിമാർ പലരും അതുനോക്കി ചിരിക്കുന്നു. കേരളത്തിനാകെ നാണക്കേടുണ്ടാക്കുന്ന എന്തെങ്കിലും സംഭവം അരങ്ങേറുമ്പോൾ മുഖം മറയ്ക്കാൻ കേരള പൊലീസ് തേടുന്ന വിദ്യ ഇതാണ്.
കേരളത്തിൽ ഗുണ്ടകൾക്കും ക്രിമിനലുകൾക്കും രാഷ്ട്രീയചേരി പണ്ടേ ഉള്ളതാണ്. അതിൽ കൂടുതലും പാർട്ടി അനുഭാവികൾ. നാലു മാസം മുൻപു മുഖ്യമന്ത്രി പിണറായി വിജയൻ എസ്പിമാരുടെയും ജില്ലാ കലക്ടർമാരുടെയും യോഗത്തിൽ പറഞ്ഞു: ‘രാഷ്ട്രീയക്കാർക്കെതിരെ ഗുണ്ടാനിയമം ചുമത്തുന്നതു സർക്കാർ അനുവദിക്കില്ല. അത്തരം നടപടി കഴിഞ്ഞ സർക്കാരിന്റെ കാലത്തു വ്യാപകമായി ഉണ്ടായി. ഇനി അത്തരം സംഭവം ഉണ്ടായാൽ ഉദ്യോഗസ്ഥർക്കെതിരെ കർശനനടപടി വരും.’ സംസ്ഥാനത്തെ ക്രമസമാധാന നില ഭദ്രമാക്കാൻ സർക്കാർ വിളിച്ചുചേർത്ത യോഗത്തിൽ ആഭ്യന്തരവകുപ്പിന്റെ ചുമതലയുള്ള മുഖ്യമന്ത്രിയുടെ നാവിൽ നിന്നുതന്നെ ഈ വാക്കുകൾ വന്നത് ഉന്നത പൊലീസ് ഉദ്യോഗസ്ഥരെ ഞെട്ടിച്ചു.
പൊലീസിനുമേൽ സമ്മർദം
രാഷ്ട്രീയനിറമില്ലാത്ത ഗുണ്ടകളോ ക്വട്ടേഷൻ സംഘങ്ങളോ കേരളത്തിൽ ഉണ്ടോ? ആ വലിയ ചോദ്യമായിരുന്നു പൊലീസിനു മുൻപിൽ. എങ്കിലും അനുദിനം വർധിച്ചുവരുന്ന രാഷ്ട്രീയ കൊലപാതകങ്ങളും സ്ത്രീപീഡനങ്ങളും പൊലീസിന്റെ സേവനബോധം വീണ്ടും ഉണർത്തി. ഗുണ്ടാവേട്ട ശക്തമായി തുടരാൻ അത് അവരെ നിർബന്ധിതരാക്കി. ഒടുവിൽ, ക്വട്ടേഷൻ നേതാവായി മാറിയ സിപിഎം കളമശേരി ഏരിയ സെക്രട്ടറിയെ പിടിക്കുന്നതു വരെ കാര്യങ്ങൾ എത്തി. എന്നാൽ, എറണാകുളം റേഞ്ച് ഐജി എസ്. ശ്രീജിത്തിന്റെ കസേര തെറിപ്പിച്ചാണു സർക്കാർ പൊലീസിനു വീണ്ടും മുന്നറിയിപ്പു നൽകിയത്. രാഷ്ട്രീയ ഉടുപ്പിട്ട ഗുണ്ടകളെ പിടിക്കണ്ട എന്ന വ്യക്തമായ സന്ദേശമായിരുന്നു ആ സ്ഥലംമാറ്റത്തിൽ.
അതിനുശേഷം പൊലീസ് ഒരു ഗുണ്ടയെയും പിടിക്കാനോ അകത്താക്കാനോ ശ്രമിച്ചിട്ടില്ല. അഥവാ ഏതെങ്കിലും എസ്പിമാരോ കമ്മിഷണർമാരോ അതിനു ധൈര്യപ്പെട്ടു പട്ടിക കൈമാറിയാൽ കരുതൽ തടങ്കലിനുള്ള ഉത്തരവിൽ ഒരു ജില്ലാ കലക്ടറും ഒപ്പിടില്ല. സംസ്ഥാനത്തെ വിവിധ ജില്ലാ കലക്ടർമാരുടെ കയ്യിൽ ഇപ്പോൾതന്നെ എസ്പിമാരുടെ ഇരുനൂറിലേറെ കരുതൽ തടങ്കൽ ശുപാർശ മാസങ്ങളായി ഇരിക്കുന്നുണ്ട്. അതുപോലും ഒപ്പിടാതെ പുതിയ എന്തു പട്ടിക എന്നാണ് ഉദ്യോഗസ്ഥർ ചോദിക്കുന്നത്.
പൊലീസിലും ഗുണ്ടാബന്ധം
ഗുണ്ടാ ബന്ധമുള്ള പൊലീസ് ഉദ്യോഗസ്ഥർ ഡിവൈഎസ്പി റാങ്കിലുണ്ടെന്നു സ്പെഷൽ ബ്രാഞ്ച് നേരത്തേ കണ്ടെത്തിയിരുന്നു. സിഐമാരിലും മുതിർന്ന എസ്ഐമാരിലും കുറെപ്പേരും ഗുണ്ടകളുടെ കൂട്ടുകാരാണ്. എന്നാൽ ഇത്തരക്കാരെ തിരഞ്ഞു പിടിച്ചാണ് ഈ സർക്കാർ വന്നപ്പോൾചില സ്ഥലങ്ങളിൽ ക്രമസമാധാന ചുമതലയിൽ നിയമിച്ചത്. അവരുടെ വിധേയത്വം പാർട്ടി നേതാക്കളോടു മാത്രം. മേലുദ്യോഗസ്ഥരെ ഇവരൊന്നും കാര്യമായി ഗൗനിക്കാറില്ല. എസ്പിമാരിലും ചിലരും അത്തരത്തിലാണു മുകളിലോട്ടു പെരുമാറുന്നത്. രാഷ്ട്രീയ വിധേയത്വം മാത്രം കൈമുതലായുള്ള ഒരു സേനയിൽ നിന്ന് എങ്ങനെ പൗരൻമാർക്കു സംരക്ഷണം ലഭിക്കുമെന്ന ചോദ്യം ഉദ്യോഗസ്ഥർ പരസ്പരം ചോദിക്കുന്ന സ്ഥിതിയാണിപ്പോൾ.
ഇവരെ പുറത്തിറക്കുന്നത് ആരുടെ താൽപര്യം ?
സംസ്ഥാനം രൂപീകൃതമായതിന്റെ അറുപതാം വാർഷികാഘോഷത്തിന്റെ ഭാഗമായി മറ്റാർക്കും ഒന്നും നൽകിയില്ലെങ്കിലും ഗുണ്ടകൾ ഉൾപ്പെടെയുള്ള തടവുകാർക്കു സമ്മാനം നൽകാനാണു സർക്കാർ തീരുമാനിച്ചത് - ശിക്ഷായിളവ്.
സ്ത്രീകൾക്കും കുട്ടികൾക്കുമെതിരായ കുറ്റകൃത്യം, രാജ്യദ്രോഹം എന്നിങ്ങനെയുള്ള കേസുകൾക്ക് അകത്തു കഴിയുന്നവർ ഒഴികെയുള്ളവർക്കാണ് ഇളവ്. കൊലപാതകം ഉൾപ്പെടെയുള്ള കേസുകളിൽ പ്രതികളായ ഗുണ്ടകളും രാഷ്ട്രീയത്തടവുകാരുമെല്ലാം ഇതിലുൾപ്പെടും. 1850 പേരുടെ പട്ടിക തയാറാക്കി അയച്ചെങ്കിലും ഗവർണർ ശുപാർശ തിരിച്ചയച്ചു. ഇവരിൽ ഓരോരുത്തരുടെയും ശിക്ഷാവിധിന്യായത്തിന്റെ പകർപ്പു കൂടി അയച്ചുകൊടുക്കണമെന്നു ഗവർണർ ആവശ്യപ്പെട്ടിട്ടുണ്ട്.
ഗവർണർ എതിർത്തില്ലായിരുന്നെങ്കിൽ ശിക്ഷയിൽ ഇളവു ലഭിക്കുമായിരുന്നവർ ആരൊക്കെയെന്നറിയുമ്പോഴാണ് ആളുകൾ മൂക്കത്തു വിരൽ വയ്ക്കുക. കൊടി സുനി, മുഹമ്മദ് ഷാഫി, കിർമാണി മനോജ്, രജീഷ് തുടങ്ങിയ ടിപി വധക്കേസ് പ്രതികൾ, സെക്യൂരിറ്റി ജീവനക്കാരനെ കൊലപ്പെടുത്തിയ മുഹമ്മദ് നിഷാം, ഉണ്ണിത്താൻ വധശ്രമക്കേസ് പ്രതിയായ മുൻ ഡിവൈഎസ്പി ഷാജി, കാരി സതീഷ് ഉൾപ്പെടെ മുത്തൂറ്റ് പോൾ വധക്കേസ് പ്രതികൾ. കൂട്ടത്തിൽ 16 സിപിഎം തടവുകാരും, 12 ബിജെപി തടവുകാരും.