തിരുവനന്തപുരം ജനതാ ഹയര്‍സെക്കന്‍ഡറി സ്കൂള്‍ മാനേജ്മെന്റിന്റെ ഗുണ്ടായിസം വീണ്ടും. സ്കൂളില്‍ നിന്ന് പുറത്താക്കിയ അധ്യാപികയെ പ്രവേശിപ്പിച്ച ആശുപത്രിയില്‍ അതിക്രമിച്ചുകയറി രേഖകള്‍ ബലമായി പിടിച്ചെടുത്തു. അധ്യപകനും മാനേജരുടെ സഹോദരനുമായ എം മുജീബിനെതിരെ കന്യാകുളങ്ങര ആശുപത്രി മെഡിക്കൽ ഒാഫീസറുടെ പരാതിയിൽ പൊലീസ് കേസെടുത്തു.
യുപി വിഭാഗത്തിലെ അധ്യാപിക സീന രാജേന്ദ്രനു സ്കൂളിൽ അപ്രഖ്യാപിത വിലക്കേർപ്പെടുത്തിയതാണ് സംഭവങ്ങളുടെ തുടക്കം.വിദ്യാഭ്യാസ വകുപ്പിന്റെയും ഹൈക്കോടതിയുടേയും അനുകൂല ഉത്തരവുമായി സ്കൂളിലെത്തിയ അധ്യാപികയെ മാനേജ്മെന്റ് പ്രതിനിധികൾ വീണ്ടും തടഞ്ഞു. ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട അധ്യാപിക കന്യാകുളങ്ങര സാമൂഹ്യ ആരോഗ്യ കേന്ദ്രത്തിൽ ചികിത്സ തേടി. തുടർന്ന് വെള്ളിയാഴ്ച വൈകിട്ട് ആശുപത്രിയിൽ അതിക്രമിച്ചു കയറിയ അധ്യാപകൻ മുജീബും കണ്ടാലറിയാവുന്ന ഒരാളും കൂടി ഇവരുടെ ചികിത്സാ രേഖകൾ ബലമായി പിടിച്ചെടുത്തെന്നാണ് പരാതി.
വനിതാ ജീനക്കാരെ ഭീഷണിപ്പെടുത്തിയെന്നുമുള്ള ആശുപത്രി മെഡിക്കൽ ഒാഫീസറുടെ പരാതിയിൽ വെഞ്ഞാറമൂട് പൊലീസ് കേസെടുത്തു. അധ്യാപികയെ വിലക്കിയ നടപടി റിപ്പോർട്ട് ചെയ്യാനെത്തിയ മാധ്യമപ്രവർത്തകരെ ആക്രമിച്ച സംഭവത്തിൽ ഈ അധ്യാപകനേയും സഹോദരനും സ്കൂൾ മാനേജരുമായ എം. സജീബിനേയും വെഞ്ഞാറമൂട് പൊലീസ് അറസ്റ്റു ചെയ്തിരുന്നു. സ്കൂൾ മാനേജർ എം സജീബിനെ അയോഗ്യനാക്കിയ വിദ്യാഭ്യാസവകുപ്പ് സ്കൂൾ ഏറ്റെടുത്തു.