കണ്ണൂര്‍ കൊട്ടിയൂരില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി വൈദികന്‍റെ പീഡനത്തിന് ഇരയായി ഗര്‍ഭിണിയായ സംഭവത്തില്‍ കുറ്റകൃത്യം മറച്ചുവെക്കാന്‍ ശ്രമിച്ചവരിലേക്കും പൊലീസ് അന്വേഷണം. കൂടുതല്‍ ചോദ്യംചെയ്യാന്‍ വൈദികനെ അടുത്തയാഴ്ച കസ്റ്റഡിയില്‍ വാങ്ങാനാണ് അന്വേഷണസംഘത്തിന്‍റെ തീരുമാനം. പെണ്‍കുട്ടി പ്രസവിച്ച കൂത്തുപറമ്പിലെ ആശുപത്രിക്കെതിരെ ഉടന്‍ നടപടി വേണ്ടെന്നാണ് തീരുമാനം.
പേരാവൂര്‍ സിഐ സുനില്‍കുമാറിന്‍റെ നേതൃത്വത്തിലുള്ള അന്വേഷണസംഘമാണ് വൈദികന്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ച സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടത്തുന്നത്. ഇതിന്‍റെ ഭാഗമായി പെണ്‍കുട്ടി പ്രസവിച്ച കൂത്തുപറമ്പ് തൊക്കിലങ്ങാടി ക്രിസ്തുരാജ ആശുപത്രിയിലെത്തി പൊലീസ് മൊഴിയെടുത്തു. പ്രസവത്തിനായി പ്രവേശിപ്പിക്കുമ്പോള്‍ പെണ്‍കുട്ടിക്ക് പതിനെട്ടുവയസാണെന്നായിരുന്നു രക്ഷിതാക്കള്‍ പറഞ്ഞിരുന്നതെന്നും അധികൃതരുടെ ഭാഗത്തുനിന്ന് കാര്യമായ വീഴ്ചസംഭവിച്ചിട്ടില്ലെന്നുമാണ് പൊലീസ് നിഗമനം.പ്രസവശേഷം പെണ്‍കുട്ടിയെ സംരക്ഷിക്കാനായി കൊണ്ടുപോയ വൈത്തിരി അഗതിമന്ദിരത്തിലും പൊലീസ് തെളിവെടുത്തു. വിവരങ്ങള്‍ അറിഞ്ഞിട്ടും ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയെ അറിയിക്കുന്നതില്‍ സ്ഥാപനം വീഴ്ചവരുത്തിയെന്നാണ് പൊലീസിന്‍റെ നിഗമനം. ഇവര്‍ക്കെതിരെ കേസെടുക്കുന്ന കാര്യവും പൊലീസ് ആലോചിക്കുന്നുണ്ട്. തെളിവുകള്‍ ശേഖരിച്ച് ശേഷം മാത്രം വൈദികനെ കസ്റ്റഡിയില്‍ വാങ്ങിയാല്‍ മതിയെന്നാണ് അന്വേഷണംസംഘത്തിന്‍റെ നിലവിലെ തീരുമാനം. പെണ്‍കുട്ടിയെ ആശുപത്രിയിലെത്തിക്കുമ്പോള്‍ മുഴുവന്‍ സമയവും സഹായത്തിനായി കൂടെയുണ്ടായിരുന്ന ഇടവകയിലെ സ്ത്രീയേയും പൊലീസ് ചോദ്യം ചെയ്യും. പെണ്‍കുട്ടിയുടെ പിതൃത്വം ഏറ്റെടുക്കാന്‍ തീരുമാനിച്ച പിതാവിനെതിരേയും നടപടിക്ക് പൊലീസ് ആലോചിക്കുന്നുണ്ട് . നാട്ടുകാരുടേയും സ്കൂള്‍ അധികൃതരുടേയും മൊഴികള്‍ ശേഖരിച്ച ശേഷം മാത്രമേ അന്വേഷണം സംഘം കൂടുതല്‍ അറസ്റ്റിലേക്ക് കടക്കാന്‍ സാധ്യതയുള്ളൂ.