സംസ്ഥാനത്ത് വ്യത്യസ്ത വാഹനാപകടങ്ങളിലായി നാലുമരണം. കോട്ടയം കുറവിലങ്ങാട് കെഎസ്ആര്‍ടിസി ബസിനു പിന്നില്‍ ലോറിയിടിച്ച് രണ്ടുപേര്‍ മരിച്ചു. ഇടുക്കി വണ്ണപ്പുറത്ത് ലോറി നിയന്ത്രണം വിട്ട് വീടിന് മുകളിലേക്ക് മറിഞ്ഞ് വീട്ടമ്മ ഉൾപ്പെടെ രണ്ട് പേർ മരിച്ചു.
ഇടുക്കി വണ്ണപ്പുറത്ത് പുലര്‍ച്ചെ മൂന്നുമണിക്കായിരുന്നു അപകടം. ലോറി നിയന്ത്രണം വിട്ട് വീടിന് മുകളിലേക്ക് മറിയുകയായിരുന്നു. പുളിക്കാമറ്റത്ത് മധുവിന്റെ ഭാര്യ അഞ്ജലിയും ലോറി ഡ്രൈവറുമാണ് മരിച്ചത്. ഏലപ്പാറയിലേക്ക് ഇരുമ്പ് കമ്പിയുമായി പോയ ലോറിയാണ് അപകടത്തില്‍പ്പെട്ടത്. കുത്തനെയുള്ള ഇറക്കത്തിൽ ബ്രേക്ക് നഷ്ടപ്പെട്ട ലോറി വീടിന് മുകളിലേക്ക് മറിയുകയായിരുന്നു.
അഞ്ജലി ഉറങ്ങിയിരുന്ന മുറിക്ക് മുകളിലേയ്ക്കാണ് ലോറി മറിഞ്ഞത്. ഭർത്താവ് മധുവും രണ്ട് കുട്ടികളും അത്ഭുതകരമായി രക്ഷപ്പട്ടു. കോട്ടയം കുറവിലങ്ങാട്ട് ആളെ കയറ്റാന്‍ സ്റ്റോപ്പില്‍ നിര്‍ത്തിയ ബസിനുപിന്നില്‍ ലോറി ഇടിച്ചാണ് അപകടമുണ്ടായത്. ബസ് യാത്രികരായ ഗൂഡല്ലൂര്‍ സ്വദേശി ആന്റണി, തൃശൂര്‍ സ്വദേശി സൂര്യ എന്നിവരാണ് മരിച്ചത്. രാവിലെ ആറരയോടെയായിരുന്നു അപകടം. മൂവാറ്റുപുഴയിൽ നിന്ന് തിരുവനന്തപുരത്തിന് പോകുകയായിരുന്നു കെ.എസ്.ആർ.ടി.സി ബസാണ് അപകടത്തില്‍പെട്ടത്. ലോറി ഡ്രൈവർ ഉറങ്ങിയതാവാം അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം.