പശ്ചിമഘട്ടത്തിൽ തീപടരുന്നു. സംസ്ഥാനത്ത് ഇതുവരെ 2500 ഹെക്ടർ വനം പൂർണ്ണമായി കത്തിനശച്ചു, 1200 ഹെക്ടറോളം പാതി കരിഞ്ഞ നിലയിലാണ്. 25.000 ഹെക്ടറോളം അതീവ അപകടനിയിലുമാണെന്നാണ് പ്രാഥമിക വിവരം. അതേസമയം മലയോര മേഖല നേരിടുന്ന ഗുരുതര പ്രശ്നം തിരിച്ചറിയുന്നതിലും വേണ്ട ഇടപെടൽ നടത്തുന്നതിലും സർക്കാർ പരാജയപ്പെട്ടെന്ന പരാതി വ്യാപകമാണ്.
പാലക്കാട്, കോട്ടയം, പത്തനംതിട്ട, തിരുവനന്തപുരം, വയനാട്, ഇടുക്കി ജില്ലകളിലാണ് കാട്ടുതീ ഏറ്റവും നാശം വിതക്കുന്നത്. 2500 ഹെക്ടർ വനം കത്തി നശിച്ചുകഴിഞ്ഞു. 1200 ഹെക്ടറോളം പാതികരിഞ്ഞ മേഖല എപ്പോൾ വേണമെങ്കിലും തീ ആളിപ്പടരാവുന്ന സ്ഥിതിയിലുമാണ്. നെന്മാറ, മണ്ണാർക്കാട്, അട്ടപ്പാടി മേഖലകളിൽ കാട്ടുതീ പടർന്നിട്ടുണ്ട്. നിലമ്പൂരിലും കാട്ടിൽ തീപടർന്നിട്ടുണ്ട്.
ഏറ്റവും വന നാശം രേഖപ്പെടുത്തിയ മേഖലകളിലൊന്ന് റാന്നി വനം ഡിവിഷനാണ്. പറമ്പിക്കുളത്തും അട്ടപ്പാടിയിലും സ്ഥിതി ഗുരുതരമാണ്. 25,000 ഹെക്ടർവനപ്രദേശം അതീവ തീപിടുത്തസാധ്യതയുള്ള മേഖലയായാണ് കണക്കാക്കപ്പെടുന്നത്. വനത്തോട് ചേർന്നുകിടക്കുന്ന ഗ്രാമങ്ങൾ കടുത്തവേനലിനും കാട്ടുതീക്കും ഇടയിൽ നട്ടം തിരിയുകയാണ്.
300 ചതുരശ്ര കിലോമീറ്റർ വരെ വിസ്തൃതിയുള്ള ഒരു വനം ഡിവിഷനിൽ ആകെയുള്ളത് 70ന് അടുത്ത് ഫയർ വാച്ചർമാർ മാത്രമാണ്. ഇവർക്കാകട്ടെ തീ തടുക്കാനുള്ള ഉപകരണങ്ങൾ, ഫയർഎൻജിൻ, സംരക്ഷണകവചം എന്നിവയൊന്നും ഇല്ല. കാട്ടുതീ പ്രശ്നം കൈകാര്യം ചെയ്യാൻപ്രത്യേക കർമ്മസേനയെ നിയോഗിക്കാൻപോലും ഇത് വരെ സർക്കാരിന് കഴിഞ്ഞിട്ടില്ല.