ബന്ദിപ്പൂർ കടുവാസങ്കേതം കാട്ടുതീ വിഴുങ്ങിയതോടെ വയനാട് വന്യജീവി സങ്കേതത്തിൽ അഭയംതേടി വന്യമൃഗങ്ങൾ. ഇതിനുപുറമെ നാഗർഹോള, മുതുമല കാടുകളിൽനിന്നും മൃഗങ്ങളെത്തിയതോടെ വയനാട്ടിലെ വനത്തോട് ചേര്‍ന്നുള്ള ഗ്രാമങ്ങൾ ഭീതിയിയിലാണ്. കാട്ടുതീ കാടിനുള്ളിലെ വരൾച്ചയ്ക്കും ആക്കം കൂട്ടുന്നു.
കുരങ്ങുകളും മാനുകളും വഴിയരികിൽ തന്നെയാണ് നിൽക്കുന്നത്. യാത്രക്കാർ എറിഞ്ഞ് കൊടുക്കുന്ന തണ്ണിമത്തനും പഴങ്ങളും കഴിച്ച് വിശപ്പും ദാഹവും അകറ്റുന്നു. ചൂട് കൂടിയ വരണ്ട പ്രദേശങ്ങളിൽ കാണപ്പെടുന്ന മയിലുകളും വയനാട്ടിൽ തമ്പടിച്ചിരിക്കുകയാണ്.
മൃഗങ്ങൾ കൂടിയതോടെ വനത്തിലെ കുളങ്ങളിൽ അവശേഷിക്കുന്ന വെള്ളവും തികയാതെ വരും. പല കുളങ്ങളും വറ്റിത്തുടങ്ങിയിരിക്കുന്നു.
തമിഴ്നാട്ടിൽനിന്നും കർണാടകയിൽനിന്നും വയനാട്ടിലേക്കെത്തിയ വന്യമൃഗങ്ങളിൽ കൂടുതലും കാട്ടാനകളാണ്. വന്യജീവി സങ്കേതത്തിന് താങ്ങാവുന്നതിലും അപ്പുറം വന്യമൃഗങ്ങൾ കുടിയേറിക്കഴിഞ്ഞു. ഇതുമൂലം കാട്ടുമൃഗങ്ങൾ നാട്ടിലേക്കിറങ്ങാനുള്ള സാധ്യതയും വർധിച്ചിട്ടുണ്ട്.