ജിഷ്ണു പ്രണോയിയുടെ മരണത്തിൽ ആരോപണ വിധേയരായ വൈസ് പ്രിൻസിപ്പലടക്കം അഞ്ച് അധ്യാപകരെ പാമ്പാടി നെഹ്റു കോളജിൽ നിന്ന് പിരിച്ചുവിട്ടു. ഒത്തുതീർപ്പ് വ്യവസ്ഥകൾ പാലിക്കുന്നില്ലെന്ന് ആരോപിച്ച് വിദ്യാർഥികൾ സമരം ചെയ്തതോടെയാണ് അഞ്ച് പേരെയും പുറത്താക്കി ഉത്തരവിറക്കിയത്. അതേസമയം കേസിലെ പ്രതികളായ പി. കൃഷ്ണദാസിന്റെയും സജ്ഞിത് വിശ്വനാഥിന്റെയും മുൻകൂർ ജാമ്യാപേക്ഷയിൽ നാളെ വിധിപറയും.
ജിഷ്ണു പ്രണോയിയുടെ മരണത്തിൽ പ്രതികളായ കോളജ് പി. ആർ.ഒ സജ്ഞിത് വിശ്വനാഥൻ, വൈസ് പ്രിൻസിപ്പൽ ഡോ. എൻ. കെ. ശക്തിവേൽ, അധ്യാപകൻ സി. പ. പ്രവീൺ, മർദനത്തിന് നേതൃത്വം നൽകുന്നൂവെന്ന് വിദ്യാർഥികൾ ഒന്നടങ്കം ആരോപിക്കുന്ന കായികാധ്യാപകൻ ഗോവിന്ദൻകുട്ടിയും അധ്യാപകൻ ഇർഷാദും. ഇവരെയാണ് മാർച്ച് ഒന്ന് മുതൽ പിരിച്ചുവിട്ടതായി കോളജ് പ്രിൻസിപ്പൽ ഉത്തരവിറക്കിയത്. കഴിഞ്ഞ ഫെബ്രൂവരി 15ന് തൃശൂർ കലക്ടറുടെ നേതൃത്വത്തിൽ നടന്ന ഒത്തുതീർപ്പ് ചർച്ചയിൽ ഇവർക്കെതിരെ നടപടിയെടുക്കാൻ തീരുമാനിച്ചിരുന്നെങ്കിലും ഇതുവരെ ഒന്നും ചെയ്തിരുന്നില്ല. ഇതിൽ പ്രതിഷേധിച്ച് ഇന്ന് ഉച്ചയോടെ വിദ്യാർഥികൾ ഒന്നടങ്കം ക്ളാസ് ബഹിഷ്കരിച്ച് സമരം ആരംഭിച്ചു.
പിരിച്ചുവിടാനാവില്ലെന്ന നിലപാട് ആദ്യം സ്വീകരിച്ചെങ്കിലും അനിശ്ചിതകാല സമരത്തിന് വിദ്യാർഥികൾ തീരുമാനിച്ചതോടെ ഡിസ്മിസ് ചെയ്ത് ഉത്തരവിറക്കുകയായിരുന്നു. പി. കൃഷ്ണദാസിനെ കോളജിൽ കയറ്റില്ലെന്നതടക്കമുള്ള എല്ലാ ഒത്തുതീർപ്പ് വ്യവസ്ഥകൾ പാലിക്കുമെന്നും മുദ്രപത്രത്തിൽ എഴുതി നൽകിയിട്ടുണ്ട്. അതേസമയം കേസിലെ രണ്ടാം പ്രതിയായ സജ്ഞിത് വിശ്വനാഥന്റെ മുൻകൂർ ജാമ്യാപേക്ഷയിൽ വാദം കേട്ട തൃശൂർ പ്രിൻസിപ്പൽ സെഷൻസ് കോടതി വിധി പറയാനായി നാളത്തേക്ക് മാറ്റി. ഒന്നാം പ്രതിയായ പി. കൃഷ്ണദാസിന്റെ അപേക്ഷയിൽ ഹൈക്കോടതി വിധിയും നാളെയാണ്. അതേസമയം നെഹ്രുവിന്‍റെ പേരില്‍ ഗോഡ്സെ നടത്തുന്നതാണ് പമ്പാടി എന്‍ജിനീയറിങ് കോളജെന്ന് സിപിഎം സംസ്ഥാനസെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ആരോപിച്ചു.
സ്വാശ്രയ കോളജുകളിലെ വിദ്യാര്‍ഥി പീഡനത്തിനെതിരെ സര്‍ക്കാര്‍ നടപടിയെടുക്കുമെന്നും മടപ്പള്ളി സര്‍ക്കാര്‍ കോളജില്‍ വര്‍ഗീയവല്‍കരണമെന്നാരോപിച്ച് സിപിഎം സംഘടിപ്പിച്ച പ്രതിരോധസദസ്സ് ഉദ്ഘാടനം ചെയ്ത അദ്ദേഹം പറഞ്ഞു.