നീണ്ട കാത്തിരിപ്പിനൊടുവിൽ തൃശൂർ കുതിരാനിലെ ആദ്യ തുരങ്കം പൂർത്തിയായി. മണ്ണുത്തി വടക്കഞ്ചേരി ദേശീയപാത വികസനത്തിന്റെ ഭാഗമായാണ് തുരങ്കം നിർമിക്കുന്നത്. സംസ്ഥാനത്തെ ആദ്യ തുരങ്കപാതയെന്ന വിശേഷണവുമായി നാല് മാസത്തിനുള്ളിൽ വാഹനഗതാഗതത്തിന് തുറന്ന് കൊടുത്തേക്കും.
കുതിരാൻ മലയുടെ ഒരറ്റത്ത് നിന്ന് ഓടിയ ലോറി മറ്റേ അറ്റത്തൂടെ പുറത്തിറങ്ങി. ഔദ്യോഗികമല്ലെങ്കിൽ പോലും കുതിരാൻ തുരങ്കത്തിലൂടെയുള്ള ആദ്യ യാത്രകളിലൊന്ന്. 2016 മെയ് 21ന് തുരന്ന് തുടങ്ങിയ തുരങ്കമാണ് പതിനൊന്ന് മാസങ്ങൾക്കിപ്പുറം യാഥാർഥ്യമായത്. 965 മീറ്റർ നീളമുള്ള തുരങ്കം പൂർത്തിയാകുമ്പോൾ സംസ്ഥാനത്തെ ഏറ്റവും ദൈർഘ്യമുള്ള റോഡ് തുരങ്കമെന്ന നേട്ടവും കുതിരാൻ മലയിൽ കുറിക്കപ്പെടും.
മണ്ണുത്തി വടക്കഞ്ചേരി ദേശീയപാത ആറുവരിപ്പാതയായി വികസിപ്പിക്കുന്നതിന്റെ ഭാഗമായി രണ്ട് തുരങ്കമാണ് നിർമിക്കുന്നത്. പൂർത്തിയായ തുരങ്കത്തിൽ റോഡും മേൽത്തട്ടും വൈദ്യുതീകരണവു അടക്കം ഇനിയും രണ്ട് മാസത്തോളം നീളുന്ന അറ്റകുറ്റപ്പണികൾ അവശേഷിക്കുന്നുണ്ട്. രണ്ടാമത്തെ തുരങ്കം ഇരുന്നൂറ് മീറ്ററോളം പൂർത്തിയാകാനുണ്ട്. മെയ് മാസം അവസാനത്തോടെ ഇത് രണ്ടും പൂർത്തിയാകുമെനനാണ് പ്രതീക്ഷിക്കുന്നത്. അങ്ങിനെയെങ്കിൽ ജൂൺ ആദ്യമെങ്കിലും തുരങ്കത്തിലൂടെ വാഹനമോടിത്തുടങ്ങും. എന്നാൽ ആറുവരിപ്പാത പൂർത്തിയാകണമെങ്കിൽ ഇനിയും മാസങ്ങളെടുക്കും.