കേരള മുഖ്യമന്ത്രിയും സിപിഎം നേതാവുമായ പിണറായി വിജയനെ വധിക്കുന്നവർക്ക് ഒരു കോടി രൂപ പാരിതോഷികം പ്രഖ്യാപിച്ച ആർഎസ്എസ് നേതാവിന്റെ ഫെയ്സ്ബുക്ക് പേജിൽ മലയാളികളുടെ ‘പൊങ്കാല’. മധ്യപ്രദേശിലെ ആർഎസ്എസ് പ്രമുഖ് ഡോ. കുന്ദൻ ചന്ദ്രാവത്തിന്റെ ഫെയ്സ്ബുക്ക് പേജിലാണ് മലയാളികളുടെ പ്രതിഷേധം. മലയാളത്തിലും ഇംഗ്ലീഷിലും ഹിന്ദിയിലുമെല്ലാം കമന്റുകൾ പോസ്റ്റ് ചെയ്തിട്ടുണ്ട്.
പിണറായി വിജയന്റെ ചിത്രങ്ങൾ പോസ്റ്റ് ചെയ്തും എഡിറ്റ് ചെയ്ത ചിത്രങ്ങൾ ഉപയോഗിച്ചുമാണ് ചില പ്രതികരണങ്ങൾ. ചില കമന്റുകളിൽ അശ്ലീല പ്രയോഗങ്ങളുമുണ്ട്. ഇന്ന് ഉച്ചയോടെയാണ് ആർഎസ്എസ് നേതാവിന്റെ പ്രസംഗം വാർത്തയാകുന്നത്. ഇതുവരെ ഏതാണ്ട് മൂവായിരത്തോളം കമന്റുകളാണ് ഇദ്ദേഹത്തിന്റെ പ്രസംഗത്തിനു താഴെ വന്നിരിക്കുന്നത്. സംഘപരിവാറിനെ പരിഹസിക്കുന്ന കമന്റുകളും വെല്ലുവിളിക്കുന്ന കമന്റുകളും പോസ്റ്റ് ചെയ്തിട്ടുണ്ട്.
പിണറായിയുടെ തല കൊയ്താൽ ഒരു കോടി രൂപ നൽകുമെന്നാണു പ്രഖ്യാപനം. ഇതിനായി തന്റെ സ്വത്തുപോലും വിൽക്കാൻ തയാറാണെന്നും ചന്ദ്രാവത്ത് അറിയിച്ചിട്ടുണ്ട്. കേരളത്തിലെ ആർഎസ്എസ് പ്രവർത്തകരുടെ കൊലപാതകമാണു പിണറായിക്കെതിരെ തിരിയാൻ ചന്ദ്രാവത്തിനെ പ്രേരിപ്പിച്ചത്. ഉജ്ജയിനിലെ പരിപാടിയിൽ പങ്കെടുക്കവെ എംപി ചന്താമണി മാളവ്യയുടെയും എംഎൽഎ മോഹൻ യാദവിന്റെയും മുന്നിൽ വച്ചായിരുന്നു പ്രഖ്യാപനം.
എന്നാൽ, ആർഎസ്എസ് നേതാവ് നടത്തിയ പരാമർശം രാഷ്ട്രീയ സ്വയം സേവക സംഘത്തിന്റെ അഭിപ്രായമല്ലെന്ന് ആർഎസ്എസ് അഖിലഭാരതീയ സഹപ്രചാർ പ്രമുഖ് ജെ.നന്ദകുമാർ വ്യക്തമാക്കി. ആർഎസ്എസ് ഹിംസയിൽ വിശ്വസിക്കുന്നില്ല. ജനാധിപത്യ വ്യവസ്ഥയിൽ അടിയുറച്ചുനിന്നുള്ള പ്രവർത്തനമാണ് ആർഎസ്എസ് നടത്തുന്നത്. ഉജ്ജയിനിയിൽ പ്രകടിപ്പിച്ച വികാരം ആർഎസ്എസിന്റേതല്ല. സംഘത്തിന്റെ ഭാഷയും ശൈലിയും പ്രവർത്തന പാരമ്പര്യവും ഇത്തരത്തിലുള്ളതല്ല എന്നുമാണ് അദ്ദേഹം പറഞ്ഞത്.