സ്ത്രീപീഡനക്കേസ് പണം വാങ്ങി ഒതുക്കിത്തീര്‍ത്തെന്ന ആരോപണം നേരിടുന്ന എറണാകുളം നോര്‍ത്ത് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ടി.ബി.വിജയന് സസ്പെന്‍ഷൻ. കുബേര ഓപ്പറേഷനില്‍ കുടുങ്ങിയ പണമിടപാടുകാരനില്‍ നിന്നും പണം വാങ്ങിയെന്ന സ്പെഷല്‍ ബ്രാഞ്ച് റിപ്പോര്‍ട്ടിലാണ് നടപടി. കൊച്ചി നഗരമധ്യത്തില്‍ യുവതിയെ മുറിയില്‍ പൂട്ടിയിട്ട് പീഡിപ്പിച്ചെന്ന കേസ് ടി.ബി.വിജയന്‍ കൈക്കൂലി വാങ്ങി ഒതുക്കിയെന്നും സ്പെഷൽ ബ്രാഞ്ച് റിപ്പോർട്ട് നൽകിയിരുന്നു.
എറണാകുളം നോർത്ത് സർക്കിൾ ഇൻസ്പെക്ടർ ടി.ബി വിജയൻ കൈക്കൂലി വാങ്ങിയെന്ന രണ്ട് റിപ്പോർട്ടുകളാണ് സ്പെഷൽ ബ്രാഞ്ച് നൽകിയത്. കൊച്ചി പാലാരിവട്ടത്തെ ഫ്്ളാറ്റിൽ യുവതിയെ പൂട്ടിയിട്ട് പതിമൂന്ന് പേർ പീഡിപ്പച്ചുവെന്ന കേസ് ഒരു കോടിയോളം രൂപ കൈക്കൂലിവാങ്ങി ഒത്തുതീർപ്പാക്കാൻ ശ്രമിച്ചെന്നാണ് സ്പെഷൽ ബ്രാഞ്ചിൻറെ ഒരു റിപ്പോർട്ട്. പാലാരിവട്ടത്ത് ജോലിക്ക് വന്ന യുവതിയെ 13 പേർ ചേർന്ന് പീഡിപ്പിച്ചെന്നും മൊബൈലിൽ ദൃശ്യങ്ങൾ പകർത്തിയെന്നുമായിരുന്നു കേസ്. ഈ 13 പ്രതികളില്‍ നിന്ന് ഏഴുലക്ഷം വീതം പിരിച്ച് അഞ്ചുലക്ഷം വീതം പെണ്‍കുട്ടിക്ക് നൽകുകയും രണ്ടുലക്ഷം വീതം പൊലീസുകാരും അഭിഭാഷകരും അടങ്ങുന്ന സംഘം വീതിച്ചെടുത്തെന്നുമാണ് സ്പെഷൽ ബ്രാഞ്ചിന്റെ റിപ്പോർട്ട്.
ഇതിനു പുറമേ കുബേര ഓപ്പറേഷനിൽ കുടുങ്ങിയ തമിഴ്നാട് സ്വദേശി മണികണ്ഠനിൽ നിന്ന് കേസൊഴിവാക്കാൻ ഒരു ലക്ഷം രൂപ ടി ബി വിജയൻ കൈക്കൂലി വാങ്ങിയെന്നും സ്പെഷൽ ബ്രാഞ്ച് കണ്ടെത്തി. കൈക്കൂലിക്കേസ് പരിഗണിച്ചാണ് ഇപ്പോഴത്തെ സസ്പെൻഷൻ. കൂട്ടമാനഭംഗക്കേസ് ഒതുക്കിയെന്ന റിപ്പോർട്ട് ഡിജിപിയുടെ പരിഗണനയിലാണ്.