എളങ്കുന്നപ്പുഴ ∙ ചികിത്സയെത്തുടർന്നു മുടി നഷ്ടപ്പെടുന്ന കാൻസർ രോഗികൾക്കു വിഗ് നിർമിച്ചു നൽകാൻ മുടി മുറിച്ചു നൽകി മാലിപ്പുറം ഐഐവി യുപി സ്‌കൂളിലെ വിദ്യാർഥികൾ മാതൃകയായി.30 മുതൽ 50 സെന്റീമീറ്റർ വരെ നീളത്തിൽ മുടി സന്തോഷത്തോടെ മുറിച്ചു നൽകിയാണു 30 വിദ്യാർഥികൾ കാൻസർ രോഗികൾക്കു സ്‌നേഹോപഹാരം സമർപ്പിച്ചത്.
കൂടുതൽ വിദ്യാർഥികൾ മുടി നൽകാൻ തയാറായെങ്കിലും മിനിമം 30 സെന്റിമീറ്റർ വേണമെന്ന നിബന്ധന പാലിക്കാൻ കഴിയാത്തതിനാൽ പിന്മാറുകയായിരുന്നു. വിവരം അറിഞ്ഞ് എത്തിയ കെഇഎം എൻജിനീയറിങ് കോളേജിലെ അഞ്ചു വിദ്യാർഥികൾ 50 സെന്റിമീറ്റർ വീതം മുടി മുറിച്ചു നൽകി.സ്‌കൂളിലെ ജൂനിയർ റെഡ് ക്രോസ് സൊസൈറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച കാൻസർ ബോധവൽക്കരണ സെമിനാറിലായിരുന്നു കേശദാനം.
ആറാം സ്റ്റാൻഡേർഡിലെ സാമൂഹിക പാഠം ക്ലാസിൽ അധ്യാപിക കാൻസറിനെക്കുറിച്ചു വിവരിച്ചപ്പോൾ മുടി നഷ്ടപ്പെടുന്ന രോഗികൾക്കു തന്റെ മുടി നൽകാൻ തയാറാണെന്നു വിദ്യാർഥി ഫാത്തിമ നസ്‌റിൻ പറഞ്ഞതായിരുന്നു തുടക്കം.ഫാത്തിമയുടെ ബന്ധു തൃശൂർ സ്വദേശി നസീർ കാൻസർ രോഗികൾക്കു നൽകാൻ മുടിവളർത്തുന്നതറിഞ്ഞതോടെയായിരുന്നു ഫാത്തിമയിലും ഇതേ ആഗ്രഹം ഉടലെടുത്തത്.
സൊസൈറ്റി കൺവീനർ പി.ആർ. സുമന, ജോ. കൺവീനർ സി.എം. ഫർഷാദ് എന്നിവരുടെ നേതൃത്വത്തിൽ പദ്ധതി തയാറാക്കിയതോടെ കൂടുതൽ വിദ്യാർഥികൾ കേശദാനത്തിനു തയാറായി.എളങ്കുന്നപ്പുഴ പഞ്ചായത്ത്് വൈസ് പ്രസിഡന്റ് റസിയ ജമാൽ ഉദ്ഘാടനം ചെയ്തു. തൃശൂർ സ്‌പെൽ ലേണിങ് സെന്റർ ഡയറക്ടർ എൻ.യു ഹാഷിം കാൻസർ ബോധവൽക്കരണ ക്ലാസ് നയിച്ചു.
പിടിഎ പ്രസിഡന്റ് വി.കെ. സുഭാഷ് അധ്യക്ഷത വഹിച്ചു. പ്രധാന അധ്യാപിക വി.എ. സുബൈദ, സീനത്ത് അഷറഫ്, അൻസാരി എന്നിവർ പ്രസംഗിച്ചു.മുറിച്ചെടുത്ത മുടി സി.എം. ഫർഷാദ് തൃശൂർ അമല ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിലെത്തി അസോഷ്യേറ്റ് ഡയറക്ടർ ഫാ. ജയ്‌സൻ മുണ്ടൻ മണിയെ ഏൽപ്പിച്ചു. ഒന്നരമാസം കൊണ്ടു തയാറാക്കുന്ന വിഗുകൾ രോഗികൾക്കു സമ്മാനിക്കും.