ഹൃദയാഘാതത്തെ തുടർന്നു പാർലമെന്റിൽ കുഴഞ്ഞുവീണ ഇ.അഹമ്മദ് എംപിയെ റാം മനോഹർ ലോഹ്യ ആശുപത്രിയിൽ സന്ദർശിക്കാൻ മക്കൾക്കും അടുത്ത ബന്ധുക്കൾക്കും അനുമതി നിഷേധിച്ചതു ബഹളത്തിനും പ്രതിഷേധത്തിനും കാരണമായി. കാരണം വ്യക്തമാക്കാതെ മക്കൾക്കു സന്ദർശനാനുമതി നിഷേധിച്ചതും അവരോടു മോശമായി പെരുമാറിയതും അറിഞ്ഞു കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി, ഉപാധ്യക്ഷൻ രാഹുൽ ഗാന്ധി, മുതിർന്ന പാർട്ടി നേതാക്കളായ ഗുലാംനബി ആസാദ്, അഹമ്മദ് പട്ടേൽ എന്നിവരും ലീഗ് നേതാക്കളും രാത്രി ആശുപത്രിയിലെത്തി അധികൃതരുമായി ചർച്ച നടത്തി. ഉദ്യോഗസ്ഥർ വഴങ്ങാത്തതിനെത്തുടർന്നു മക്കൾ പൊലീസിൽ പരാതി നൽകി. ഉന്നത പൊലീസ് ഉദ്യോഗസ്ഥർ രംഗത്തെത്തിയശേഷം രാത്രി വൈകി അധികൃതർ വീഴ്ച സമ്മതിച്ചു ഖേദം പ്രകടിപ്പിച്ചുവെങ്കിലും ലീഗ് എംപിമാരും നേതാക്കളും ആശുപത്രിയിൽ കുത്തിയിരുന്നു പ്രതിഷേധിച്ചു. പിന്നീട് അദ്ദേഹത്തെ സന്ദർശിക്കാൻ മക്കളെയും മരുമകനെയും അനുവദിച്ച ശേഷമാണ് മരണവിവരം സ്ഥീരികരിച്ചത്.
മൂന്നു മണിക്കൂറോളം കാത്തുനിന്നിട്ടും പിതാവിനെ കാണാൻ അനുമതി നൽകിയില്ലെന്ന് അഹമ്മദിന്റെ മക്കളായ നസീർ അഹമ്മദ്, റയീസ് അഹമ്മദ്, ഡോ. ഫൗസിയ, മരുമകൻ ഡോ. ബാബു ഷെർസാദ് എന്നിവർ പറഞ്ഞു. അദ്ദേഹത്തിനു വെന്റിലേറ്റർ ഉൾപ്പെടെയുള്ള ജീവൻരക്ഷാ ഉപകരണങ്ങൾ ഘടിപ്പിക്കുന്നതിനു മുമ്പ് അനുമതി തേടിയില്ലെന്നും ഇത് അധാർമികമാണെന്നും അവർ ചൂണ്ടിക്കാട്ടി.
ഗുരുതരാവസ്ഥയിൽ കഴിയുന്ന പിതാവിനെ കാണാൻ മക്കൾക്ക് അനുമതി നിഷേധിക്കുന്ന സംഭവം തന്റെ ജീവിതത്തിൽ ആദ്യമാണെന്നു സോണിയ പറഞ്ഞു. ട്രോമ കെയർ വിഭാഗത്തിൽ കയറിയ സോണിയ ആശുപത്രി അധികൃതരോട് രോഷാകുലയായി സംസാരിച്ചതായി അറിയുന്നു. അർധരാത്രിക്കുശേഷമാണ് അവർ വീട്ടിലേക്കു തിരിച്ചുപോയത്. ആശുപത്രി അധികാരികൾ ഈ തീരുമാനങ്ങളെടുത്തതു സർക്കാരിന്റെ അറിവോടെയാണോയെന്നു വ്യക്തമാക്കണമെന്ന് അഹമ്മദ് പട്ടേൽ ആവശ്യപ്പെട്ടു. പ്രധാനമന്ത്രിയുടെ ഓഫിസിന്റെ ചുമതലയുള്ള മന്ത്രി ജിതേന്ദ്രസിങ് എത്തിയശേഷമാണ് ലീഗ് നേതാവിന്റെ ആരോഗ്യനില സംബന്ധിച്ച വിവരങ്ങൾ മറച്ചുവയ്ക്കാൻ തീരുമാനിച്ചതെന്നും ആരോപണമുയർന്നു.