പാലക്കാട്∙അർധരാത്രി വാതിലിൽ തട്ടുന്നതുപോലെയുള്ള ശബ്ദം കേട്ട് ഉണർന്ന വീട്ടുകാർ കണ്ടത് കാട്ടാനയെ. കൊട്ടേക്കാട് സ്വദേശിയും വീട്ടിൽ അന്തിയുറങ്ങിയിരുന്ന സ്‌ത്രീകളും കുട്ടികളും ഉൾപ്പെടെയുള്ളവർ രക്ഷപ്പെട്ടതു തലനാരിഴയ്‌ക്ക്. പുറത്ത് അക്രമാസക്‌തനായി നിൽക്കുന്ന ആന. സർവദൈവങ്ങളെയും ധ്യാനിച്ചു വീടിന്റെ മൂലയിൽ ഇവർ ഒതുങ്ങിനിന്നു. കൂടുതൽ ആക്രമണത്തിനു മുതിരാതെ പിന്തിരിഞ്ഞ ഒറ്റയാൻ മുറ്റത്തുണ്ടായിരുന്ന ഗെയ്റ്റ് തകർത്താണു കടന്നുപോയത്. പോകുന്ന വഴി കണ്ണിൽ കണ്ട കൃഷി വിളകളെല്ലാം നശിപ്പിച്ചു. വാഴയും തെങ്ങും ഉൾപ്പെടെ പ്രദേശത്ത് ഒട്ടേറെ കൃഷിനാശമുണ്ടാക്കി.
വാളയാർ, കഞ്ചിക്കോട്, കൊട്ടേക്കാട്, ആറങ്ങോട്ടുക്കുളമ്പ്, പടലിക്കാട്, കല്ലേപ്പുള്ളി, മലമ്പുഴ, കോങ്ങാട്, മുണ്ടൂർ, കടമ്പഴിപ്പുറം മേഖലകളിൽ കാട്ടാനകൾ ജനങ്ങളുടെ മനസ്സമാധാനം കെടുത്തുന്നു. കാട്ടാനകൾ നാട്ടിലിറങ്ങി വിലസുമ്പോൾ നോക്കിനിൽക്കാനേ വനപാലകരുൾപ്പെടെയുള്ള അധികൃതർക്കു കഴിയുന്നുള്ളൂ. കാട്ടാനയെ പേടിച്ച് ഉറങ്ങാൻ പോലുമാകാത്ത അവസ്ഥയാണെന്നു നാട്ടുകാർ പറയുന്നു. കാട്ടാനയെ തുരത്താൻ വനംവകുപ്പിന്റെ കൈവശമുള്ളത് വെറും പടക്കം മാത്രം.
ഇതു പൊട്ടിച്ചാലും കാട്ടാന പേടിക്കില്ലെന്നു മാത്രമല്ല, തിരിച്ച് ആക്രമിക്കാനും സാധ്യതയുണ്ടെന്നു വനംവകുപ്പ് പറയുന്നു. നാട്ടുകാർ പന്തം കൊളുത്തിയാണു കാട്ടാനയെ ഓടിക്കുന്നത്. ഇതും ഫലപ്രദമാകുന്നില്ലത്രേ. കഴിഞ്ഞ അഞ്ചു വർഷത്തിനിടെ ജില്ലയിൽ എട്ടു പേരാണു കാട്ടാനകളുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. പരുക്കേറ്റവരും അംഗവൈകല്യം സംഭവിച്ചവരും ഒട്ടേറെ. കാട്ടാനകൾ ഒട്ടേറെ കൃഷിനാശവും വരുത്തിയിട്ടുണ്ട്. കാട്ടാനകളുടെയും കാട്ടുമൃഗങ്ങളുടെയും ശല്യം മൂലം കൃഷി ഉപേക്ഷിച്ചവരും ഒട്ടേറെ. വേനൽ രൂക്ഷമായതോടെ ഉൾവനങ്ങളിലെ നീരുറവകൾ വറ്റിയതാണു കാട്ടാന ഉൾപ്പെടെയുള്ള വന്യമൃഗങ്ങൾ നാട്ടിലെത്താൻ കാരണമെന്നു വനംവകുപ്പ്.