രാമച്ചകൃഷിയുടെ പേരിൽ പുഴയിലാകെ കുഴൽക്കിണർ കുഴിച്ച ഭാരതപ്പുഴയിൽ പമ്പു ചെയ്യാൻ വെളളമില്ലാതെ ശുദ്ധജലവിതരണ പദ്ധതികൾ പ്രതിസന്ധിയിൽ. നിളയുടെ തീരഗ്രാമങ്ങളില്‍ കുടിവെളളക്ഷാമം നേരിടുമ്പോഴാണ് ഈ അനധികൃത ജലമൂറ്റ്.
കുറ്റിപ്പുറത്തിനടുത്ത ആറു ഗ്രാമപഞ്ചായത്തുകളിൽ ശുദ്ധജലമെത്തിക്കുന്ന ഡാനിഡ പദ്ധതി, കാങ്കപ്പുഴ പദ്ധതി, ചെമ്പിക്കൽ , തൃക്കണാപുരം പദ്ധതികളെല്ലാം പ്രതിസന്ധിയിലാണ്. എല്ലാ കുടിവെളള പദ്ധതികളുടേയും കിണറുകൾ ഭാരതപ്പുഴയിലാണ്. അര മണിക്കൂർ പോലും പമ്പ് ചെയ്യാൻ കിണറുകളിൽ ഇപ്പോള്‍ വെളളമില്ല. പുഴയോരത്തെ ഗ്രാമങ്ങളെല്ലാം രൂക്ഷമായ ശുദ്ധജലക്ഷാമം നേരിടുബോഴാണ് പുഴമധ്യത്തിലെ കുഴൽക്കിണർ നിർമാണം.
പാലക്കാട് ജില്ലയിലെ ശുദ്ധജല വിതരണ പദ്ധതികളും വേനലിന്റെ തുടക്കം മുതൽ പ്രതിസന്ധിയിലാണ്. പുഴയോരത്തെ കിണറുകളിൽ ഉറവ പോലും വറ്റിക്കൊണ്ടിരിക്കുബോഴാണ് ഇഷ്ടാനുസരണം ഭൂഗർഭജലം ഊറ്റിയെടുക്കുന്നത്. അനധികൃതമായി കുഴൽക്കിണർ കുഴിച്ചവർക്കെതിരെ നടപടിയുണ്ടായിട്ടില്ല.