വരൾച്ചമൂലം പാൽ ഉൽപാദനം കുറഞ്ഞതിനാൽ വില വർധിപ്പിക്കാനൊരുങ്ങി മിൽമ. അന്യസംസ്ഥാനങ്ങളിൽനിന്നു വാങ്ങുന്ന പാലിന് വില കൂടിയതും തിരിച്ചടിയായി.
പച്ചപ്പുല്ല് കിട്ടാനില്ലാത്തതും ചൂട് കൂടിയതും വെള്ളം കുറഞ്ഞതുമാണ് പാലുൽപാദനത്തെ ബാധിച്ചത്. കഴിഞ്ഞവർഷത്തെ അപേക്ഷിച്ച് പ്രതിദിനം എഴുപത്തിയായിരം ലിറ്റർ പാലിന്റെ കുറവാണ് ഉണ്ടായിരിക്കുന്നത്. വിൽപനയാകട്ടെ മുൻ വർഷത്തെക്കാൾ ദിനംപ്രതി മൂപ്പത്തിയായിരം ലിറ്റർ വർധിക്കുകയും ചെയ്തു. രണ്ടരലക്ഷം ലിറ്റർ പാൽ പുറമെ നിന്ന് വാങ്ങിയിരുന്ന സ്ഥാനത്ത് മൂന്നരലക്ഷം ലിറ്റർ പാലാണ് ഇപ്പോൾ മിൽമ വാങ്ങുന്നത്. കർണാടക ലിറ്ററിന് ഒരു രൂപ വർധിപ്പിച്ചതും തമിഴ്നാട് രണ്ടു രൂപ അധികം ചോദിച്ചതും തിരിച്ചടിയായി. ഇതോടെ ആന്ധ്രയിൽനിന്ന് പാലെത്തിക്കാനുള്ള ശ്രമത്തിലാണ് മിൽമ. വിലവർധിപ്പിക്കാനുള്ള പഠനവും പൂർത്തിയാക്കി കഴിഞ്ഞു.
ആഭ്യന്തര ഉൽപാദനം കുറയുന്നത് ക്ഷീരമേഖലയെ തന്നെ തകർക്കും. കർഷകരെ പിടിച്ചു നിറുത്തണമെങ്കിൽ വില വർധിപ്പിക്കുക എന്നതല്ലാതെ മറ്റ് മാർഗങ്ങൾ മിൽമയ്ക്ക് മുൻപിലില്ല.