ആർ.സി.സി ക്കെതിരായ അഴിമതി ആരോപണങ്ങൾക്കു പിന്നിൽ ഗൂഡാലോചനയെന്ന് ഡയറക്ടർ ഡോ.പോൾ സെബാസ്റ്റ്യൻ. കാര്യക്ഷമതയില്ലാത്തത് കാരണം സ്ഥാനത്ത് നിന്ന് നീക്കിയ ഉദ്യോഗസ്ഥനാണ് അഴിമതി ആരോപിച്ച് വിജിലൻസിന് പരാതി നൽകിയതെന്നും ഡയറക്ടർ മനോരമ ന്യൂസിനോടു പറഞ്ഞു.
സീനിയർ അഡ്മിനിസ്ട്രേറ്റീവ് ഓഫിസറായിരുന്ന സി രവിയാണ് ആർ സി സി ഭരണത്തിൽ അഴിമതി ആരോപിച്ച് മുഖ്യമന്ത്രിക്കും വിജിലൻസിനും പരാതി നല്കിയത്.മരുന്നു വാങ്ങൽ, നിർമ്മാണ പ്രവർത്തനങ്ങൾ, ഉദ്യോഗസ്ഥരുടെ വിദേശ യാത്രകൾ നിരീക്ഷണ ക്യാമറകൾ സ്ഥാപിച്ചത് എന്നിവയില്ലെല്ലാം വൻ ക്രമക്കേടുകൾ നടന്നതായാണ് ആരോപണം.എന്നാൽ ആരോപണങ്ങളിൽ കഴമ്പില്ലെന്നും കാര്യക്ഷമതയില്ലാത്തതിനാൽ സ്ഥാനത്തു നിന്നു നീക്കിയ ഒരു ഉദ്യോഗസ്ഥന്റ വൈരാഗ്യ ബുദ്ധിയാണ് പിന്നിലെന്നും ഡയറക്ടർ പറയുന്നു.
പെൻഷൻ സ്കീം നടപ്പാക്കിയതിൽ ഒരു വിഭാഗം ജൂനിയർ ഡോക്ടർമാർക്കുള്ള എതിർപ്പും ആരോപണങ്ങൾക്കു പിന്നിലുണ്ട്. ഭരണ കാര്യങ്ങളിൽ സുതാര്യത കൊണ്ടുവരാൻ ശ്രമിച്ചതും എതിർപ്പുകൾക്കിടയാക്കി. വിജിലൻസ് പരിശോധനയെ സ്വാഗതം ചെയ്യുന്നതായും ഡയറക്ടർ പറഞ്ഞു.