കൊച്ചിയിൽ യുവനടി ആക്രമണത്തിനു ഇരയായതിനു പിന്നാലെ മാധ്യമങ്ങളിലും സോഷ്യൽമീഡിയയിലുമെല്ലാം നടിയുടെ പേരും ചിത്രവും പ്രചരിക്കുകയുണ്ടായി. തട്ടിക്കൊണ്ടുപോകൽ വാർത്തയ്ക്കു പിന്നാലെ നടിയ്ക്കുനേരെ അതിക്രമമുണ്ടായി എന്ന വിവരം കൂടി പുറത്തുവന്നതോടെ മുഖ്യധാര മാധ്യങ്ങളെല്ലാം തന്നെ പേരും ചിത്രങ്ങളും പിൻവലിക്കുകയുണ്ടായി. എന്നാൽ സോഷ്യൽമീഡിയയിലൂടെ തുടർന്നും പേരെടുത്ത് പറഞ്ഞുള്ള പോസ്റ്റുകളും വൈകാരികപ്രകടനങ്ങളുമൊക്കെ വന്നു കൊണ്ടേയിരുന്നു.
തുടർന്ന് പൊലീസ് ഇടപെട്ട് പേരും ചിത്രവും പ്രചരിപ്പിക്കുന്നതിന് വിലക്ക് കൽപ്പിച്ചു. ഇരയുടെ പേരും ചിത്രവും പ്രചരിപ്പിച്ചാൽ ഉണ്ടാകാവുന്ന ഭവിഷ്യത്തുകളെക്കുറിച്ച് സൗമ്യ വധക്കേസിലെ സ്പെഷ്യൽ പ്രോസിക്യൂട്ടറായിരുന്ന അഡ്വക്കേറ്റ്. സുരേശൻ വിശദീകരിക്കുന്നു.
പീഡനമോ പീഡനശ്രമമോ നടന്നിട്ടുണ്ടെങ്കിൽ ഇരയുടെ പേര് വെളിപ്പെടുത്താൻ പാടില്ല എന്നുള്ളത് നമ്മുടെ നിയമത്തിൽ അനുശാസിച്ചിരിക്കുന്നതാണ്. ക്രിമിനൽ ചട്ടപ്രകാരം ഇരയുടെ പേര് വെളിപ്പെടുത്തരുതെന്ന് ഭരണഘടന അനുശാസിക്കുന്നു. ഇന്ത്യൻ പീനൽകോഡിന്റെ Section 228A പ്രകാരമാണിത്. ഈ സെക്ഷൻ അനുസരിച്ച് ഇരയുടെ പേരോ, ഇരയെ തിരിച്ചറിയാൻ തക്ക രീതിയിലുള്ള പ്രചാരണങ്ങളോ പാടില്ല. കോടതി മുറിയിലെ വാദം പോലും പുറത്തുള്ളവർക്ക് കേൾക്കാൻ അനുവാദമില്ല.
അതിനെ In-camera section of court എന്നാണ് പറയുന്നത്. അടച്ചിട്ട കോടതി മുറിയിലായിരിക്കും വാദപ്രതിവാദങ്ങൾ നടത്തുക. ഇരയുടെ സുരക്ഷിതത്വം ഉറപ്പുവരുത്തുവാൻ വേണ്ടിയാണ് ഇത്തരമൊരു നടപടി. ഇര നാളെ സമൂഹത്തിൽ വരുമ്പോൾ ഒറ്റപ്പെടാതിരിക്കാനും ആളുകൾ തിരിച്ചറിയാതിരിക്കാനും വേണ്ടിയാണ് ഇങ്ങനെ ചെയ്യുന്നത്. തിരിച്ചറിഞ്ഞാൽ സമൂഹത്തിന്റെ ഭാഗത്തു നിന്നും അധിക്ഷേപം ഉയരും ഇതൊഴിവാക്കുക എന്ന ലക്ഷ്യത്തോടെയാണ് കോടതി പേരു പറയുന്നതുൾപ്പടെ വിലക്കിയിരിക്കുന്നത്. ഇതു ലംഘിച്ചാൽ കനത്ത ശിക്ഷകളാവും ലഭിക്കുക.
Advertisement