സംസ്ഥാനത്ത് ക്ഷേമപെന്‍ഷന്‍കാരുടെ വിരമിക്കല്‍ ആനുകൂല്യം ആറുവര്‍ഷമായി നല്‍കുന്നില്ല. പദ്ധതി പ്രഖ്യാപിച്ചതിനുശേഷം ഒരു തവണ മാത്രമാണ് അര്‍ഹരായവര്‍ക്ക് പണം വിതരണം ചെയ്തത്. സര്‍ക്കാര്‍ പണം അനുവദിക്കാത്തതിനാലാണ് ആനുകൂല്യ വിതരണം മുടങ്ങിയതെന്നാണ് വിവിധ ക്ഷേമനിധി ബോര്‍ഡുകളുടെ വിശദീകരണം.
പെന്‍ഷന്‍ ലഭിക്കണമെങ്കില്‍ കയര്‍ തൊഴിലാളികള്‍ മാസം അഞ്ചുരൂപ നിരക്കില്‍ വര്‍ഷം അറുപതുരൂപ ക്ഷേമനിധി ബോര്‍ഡില്‍ അടക്കണം. അങ്ങനെ ചെയ്യുന്നവര്‍ക്ക് അറുപതുവയസ് പൂര്‍ത്തിയാകുമ്പോള്‍ പെന്‍ഷന് അര്‍ഹത കൈവരും.അടവ് പൂര്‍ത്തിയാക്കുന്നവര്‍ക്ക് വിരമിക്കല്‍ ആനുകൂല്യം എന്ന പേരില്‍ വിഹിതം നല്‍കാന്‍ 2011ലാണ് സര്‍ക്കാര്‍ തീരുമാനിച്ചത്. കയര്‍ തൊഴിലാളിക്ക് വര്‍ഷം അഞ്ഞൂറുരൂപ എന്ന നിരക്കില്‍ തുക നല്‍കണം. അതായത് പത്തുവര്‍ഷം ക്ഷേമനിധിയില്‍ പണം അടച്ചവര്‍ക്ക് അയ്യായിരം രൂപ ലഭിക്കും. കര്‍ഷകതൊഴിലാളി ക്ഷേമനിധിയില്‍ വര്‍ഷം അറുനൂറ്റി ഇരുപത്തിയഞ്ചുരൂപവീതമാണ് വിരമിക്കല്‍ ആനുകൂല്യം നല്‍കുന്നത്. എന്നാല്‍ വിഎസ് അച്യുതാനന്ദന്‍ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന 2006 നും പദ്ധതി നടപ്പാക്കിയ 2011 നും ഇടയില്‍ പെന്‍ഷനായവര്‍ക്കുമാത്രമാണ് ഈ ആനുകൂല്യം ലഭിച്ചത്. അതിനുമുമ്പും ശേഷവും പെന്‍ഷനായവര്‍ പണം എന്നുകിട്ടുമെന്നറിയാന്‍ ഓഫീസുകള്‍ കയറിയിറങ്ങുകയാണ്
തൊഴിലാളികള്‍ അടക്കുന്ന തുക മാത്രം വരുമാനമുള്ള ക്ഷേമനിധി ബോര്‍ഡുകള്‍ക്ക് സര്‍ക്കാര്‍ സഹായമില്ലാതെ വിരമിക്കല്‍ ആനുകൂല്യം നല്‍കാനാവില്ല. കുടിശിക തീര്‍ക്കാന്‍ കയര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് ഇരുപത്തിരണ്ടുകോടി രൂപ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. 250 കോടിയാണ് കര്‍ഷക തൊഴിലാളി ക്ഷേമനിധി ബോര്‍ഡിനാവശ്യം. വീണ്ടും ഇടതുസര്‍ക്കാര്‍ അധികാരത്തിലെത്തിയത് തൊഴിലാളികള്‍ക്ക് പ്രതീക്ഷ നല്‍കുന്നുണ്ടെങ്കിലും തുടര്‍ നടപടികളുടെ സൂചനകള്‍ കണ്ടുതുടങ്ങിയില്ല