അഭിനയ ലോകത്തേക്കു മടങ്ങിവരുന്ന സഹപ്രവർത്തകയ്ക്ക് ബുദ്ധിമുട്ട് സൃഷ്ടിക്കരുതെന്ന അഭ്യർഥനയുമായി ചലച്ചിത്ര താരം പൃഥ്വിരാജ്. ഓടുന്ന വാഹനത്തിൽ അതിക്രമത്തിന് ഇരയായ യുവനടി പുതിയ ചിത്രത്തിന്റെ ഷൂട്ടിങ്ങിനായി ലൊക്കെഷനിലേക്കെത്തുമ്പോൾ ക്യാമറുകളുമായെത്തി ബുദ്ധിമുട്ടിക്കരുതെന്നായിരുന്നു പൃഥ്വിരാജിന്റെ അഭ്യർഥന. സഹപ്രവർത്തകയ്ക്കായി സംസാരിക്കേണ്ടത് തന്റെ ചുമതലയാണെന്ന മുഖവുരയോടെയാണ് പൃഥ്വിരാജ് മാധ്യമപ്രവർത്തകരെ കാണാനെത്തിയത്. നടിക്കു മാധ്യമങ്ങളോട് സംസാരിക്കണമെന്ന് തോന്നുമ്പോൾ അവർ സംസാരിക്കുമെന്നും പൃഥ്വിരാജ് വ്യക്തമാക്കി. അവർ എപ്പോൾ മാധ്യമങ്ങളെ കാണുമെന്ന് പറയാൻ താൻ ആളല്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
േനരത്തെ, നടിയും പൃഥ്വിരാജും ഒരുമിച്ച് ഇന്നു രാവിലെ 10.30ന് മാധ്യമങ്ങളെ കാണുമെന്ന് അറിയിച്ചിരുന്നെങ്കിലും പിന്നീട് തീരുമാനം മാറ്റുകയായിരുന്നു. കേസുമായി ബന്ധപ്പെട്ട് കസ്റ്റഡിയിലുള്ള പ്രതികളുടെ തിരിച്ചറിയൽ പരേഡ് ഇന്നു നടക്കാനിരിക്കെ, പിന്നീട് മാധ്യമങ്ങള കാണുന്നതാണ് ഉചിതമെന്ന പൊലീസ് നിർദേശത്തെ തുടർന്നാണ് തീരുമാനം മാറ്റിയത്. എന്നാൽ, നേരത്തെ അറിയിച്ചിരുന്നതനുസരിച്ച് മാധ്യമപ്രവർത്തകർ ഷൂട്ടിങ് ലൊക്കേഷനിൽ എത്തിയതിനെ തുടർന്നാണ് പൃഥ്വിരാജ് മാധ്യമങ്ങളെ കണ്ടത്.
ജീവിതത്തിൽ നേരിട്ട ദുരനുഭവങ്ങളെ തരണം ചെയ്ത് അഭിനയലോകത്തേക്ക് മടങ്ങിയെത്തിയ നടിയെ അഭിനന്ദിച്ച് പൃഥ്വിരാജ് നേരത്തെ രംഗത്തെത്തിയിരുന്നു. സമൂഹ മാധ്യമത്തിൽ പോസ്റ്റു ചെയ്ത കുറിപ്പിലാണ് നടിയുടെ ധീരതയെ പൃഥ്വിരാജ് അഭിനന്ദിച്ചത്. ഇനിമുതൽ സ്ത്രീ വിരുദ്ധ സ്വഭാവമുള്ള സിനിമകളിൽ അഭിനയിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. ഇതുവരെ അത്തരം ചിത്രങ്ങളിൽ അഭിനയിച്ചതിൽ ഖേദം പ്രകടിപ്പിക്കുകയും ചെയ്തു.