കേന്ദ്രസർക്കാർ കൃത്യമായ നിർദ്ദേശം നൽകിയിട്ടും സംസ്ഥാനത്ത് പെട്രോൾ പമ്പുകൾക്ക് അനുമതി നല്‍കുന്നത് മാനദണ്ഡങ്ങൾ പാലിക്കാതെ. സാധ്യത പഠനവും അഭിപ്രായരൂപീകരണവുമില്ലാതെ പമ്പുകൾക്ക് അനുമതി നൽകി പെട്രോൾ കമ്പനികളും സർക്കാർ ഉദ്യോഗസ്ഥരും അഴിമതിക്ക് കൂട്ട് നിൽക്കുന്നു. ഏകജാല സംവിധാനം നടപ്പിലാക്കണമെന്ന നിർദേശവും നടപ്പായില്ല.
പുതിയ പമ്പുകൾക്ക് അനുമതി നൽകാൻ വാഹനങ്ങളുടെ എണ്ണവും സമീപത്തുള്ള പമ്പുകളുടെ സാഹചര്യവും പരിശോധിക്കണന്ന് ചട്ടമുണ്ട്. എന്നാൽ ഇക്കാര്യങ്ങളൊന്നും പാലിക്കപ്പെടുന്നില്ല. കേന്ദ്ര സർക്കാർ നിർദേശ പ്രകാരം പുതിയ പമ്പുകൾക്ക് അനുമതി നൽകാനായി ഏകജാലക സംവിധാനം രൂപീകരിക്കാൻ കഴിഞ്ഞ സർക്കാർ സമിതിയെ നിയോഗിച്ചിരുന്നു.
പക്ഷേ സമിതി വന്ന് ഒരുവർഷം കഴിഞ്ഞിട്ടും സംസ്ഥാനത്ത് ഏകജാലക സംവിധാനം നടപ്പായിട്ടില്ല. പമ്പുടമകളുടെ സംഘടനകൾ ഇക്കാര്യം ചൂണ്ടിക്കാട്ടി വകുപ്പുമന്ത്രിയേയും ഉദ്യോഗസ്ഥരേയും സമീപിച്ചെങ്കിലും നിരാശയായിരുന്നു ഫലം. ഇതിനിടയിലാണ് ഇടനിലക്കാരുടെ സഹായത്താൽ പുതിയ പമ്പുകൾക്ക് അനുമതി ലഭിക്കുന്നത്. കമ്പനികളുടെ ചൂഷണത്തെ തുടർന്ന് പലയിടത്തും പമ്പുടമകൾ ആത്മഹത്യ ചെയ്തു. പലരും ആത്മഹത്യയുടെ വക്കിലുമാണ്.