നിയമങ്ങൾ അട്ടിമറിച്ച് വ്യത്യസ്ത രോഗങ്ങളുടെ മരുന്നുകൾ ഒരേ പേരിൽ സംസ്ഥാനത്ത് വിൽക്കുന്നു. ഗുരുതര രോഗങ്ങളുടേതടക്കമുള്ള മരുന്നുകൾ ഉപയോഗിക്കുമ്പോൾ മാറിപ്പോയാൽ മരണം വരെ സംഭവിക്കാം.പരിശോധന സംവിധാനങ്ങളുടെ അഭാവവും ഡ്രഗ് ഇൻസ്പെക്ടർമാരുടെ കുറവും ഇത്തരം തട്ടിപ്പ് കമ്പനികൾക്ക് വളംവയ്ക്കുന്നു.
മരുന്നിന്റെ പേര് ട്രൈജെം ഒന്നല്ല ഒരേപേരിൽ രണ്ടുതരം മരുന്നുകൾ. ഒന്ന് വൈറ്റമിൻ ഗുളികയാണെങ്കിൽ മറ്റൊന്ന് പ്രമേഹം ഗുരുതരമായ രോഗികൾക്കു നല്കുന്നതാണെന്നു മാത്രം.മെഡ്സോൾ. ഒന്ന് കണ്ണിലൊഴിക്കുന്ന തുളളിമരുന്ന്.അതേപേരിൽ പാർക്കിൻസൺസ് രോഗത്തിനുപയോഗിക്കുന്ന മരുന്നും മാർക്കറ്റിൽ ധാരാളം.ഡോക്ടർ വൈറ്റമിൻ ഗുളിക കുറിക്കുന്ന ഗർഭിണിക്ക് ലഭിക്കുന്നത് പ്രമേഹം കുറയാനുള്ള മരുന്നാണെങ്കിൽ എന്തു സംഭവിക്കുമെന്ന് ഊഹിക്കാവുന്നതേയുള്ളു.
ഇത്തരം മരുന്നുകൾ കണ്ടെത്തി നിരോധിക്കേണ്ടത് ഡ്രഗ്സ് കൺട്രോൾ വിഭാഗത്തിന്റ ചുമതലയാണ്.എന്നാൽ ഇരുപതിനായിരത്തോളം മെഡിക്കൽ ഷോപ്പുകൾ ഉള്ള സംസ്ഥാനത്ത് 47 ഡ്രഗ് ഇൻസെപ്കടർമാർ മാത്രമാണുള്ളത്. രണ്ടു ലക്ഷത്തിലേറെ ബ്രാൻഡ് മരുന്നുകൾ വിറ്റഴിയുമ്പോൾ അയ്യായിരത്തോളം സാംപിളുകൾ മാത്രമാണ് പ്രതിവർഷം പരിശോധിക്കുന്നത്.