തൃശൂർ പാമ്പാടി നെഹ്റു കോളജിലും ഒറ്റപ്പാലം ലക്കിടി ജവഹർലാൽ കോളജിലും സമരം അവസാനിപ്പിച്ച് വെള്ളിയാഴ്ച ക്ലാസ് ആരംഭിക്കാൻ തീരുമാനം. നെഹ്്റു ഗ്രൂപ്പ് ചെയർമാൻ പി. കൃഷ്ണദാസിനെ കോളജിന്റെ ചുമതലയിൽ നിന്ന് മാറ്റി. വൈസ് പ്രിൻസിപ്പലടക്കമുള്ള പ്രതികളെ കോളജിൽ കയറ്റരുതെന്നതടക്കം വിദ്യാർഥികൾ മുന്നോട്ട് വച്ച ആവശ്യങ്ങൾ അംഗീകരിച്ചു. പ്രതികളെ അറസ്റ്റ് ചെയ്യാൻ അഞ്ച് പ്രത്യേകസംഘത്തെ നിയോഗിച്ചതായി തൃശൂർ എസ്.പിയും അറിയിച്ചു.
വിദ്യാഭ്യാസമന്ത്രിയുടെ നിർദേശ പ്രകാരം തൃശൂർ കലക്ടർ എ. കൗശിഗൻ വിളിച്ച ചർച്ചയിൽ പാമ്പാടി െനഹ്രൂ കോളജിലെയും പാലക്കാട് കലക്ടര് പി. മേരിക്കുട്ടി നടത്തിയ ചർച്ചയിൽ ഒറ്റപ്പാലം ലക്കിടി കോളജിലെയും സമരങ്ങൾ അവസാനിപ്പിക്കാൻ ധാരണയായി. ജിഷ്ണുവിന്റെ മരണത്തിൽ പ്രതികളായ അധ്യാപകരെയും വിദ്യാർഥികളെ മർദിക്കുന്നൂവെന്ന് ആരോപണം ഉയർന്ന കായികാധ്യാപകൻ ഗോവിന്ദൻകുട്ടിയെയും കോളജിൽ കയറ്റില്ല. നെഹ്രു കോളജ് മാനേജിങ് ട്രസ്റ്റിയായ പി.കൃഷ്ണദാസിനെ ചുമതലയിൽ നിന്ന് നീക്കിയതായും മാനേജ്മെന്റ് പ്രതിനിധികൾ അംഗീകരിച്ചു. പ്രതികളെ അറസ്റ്റ് ചെയ്യാൻ ഊർജിതശ്രമം നടക്കുന്നതായി പൊലീസും ഉറപ്പ് നൽകി.
കോളജിലെ മാനേജ്മെന്റ് പീഡനങ്ങൾ അവസാനിപ്പിക്കാൻ പി.ടി.എ, പരാതിപരിഹാരസെലും വിവിധ സബ്കമ്മിറ്റികളും രൂപീകരിക്കും. അടുത്ത അധ്യായനവർഷം വിദ്യാർഥി യൂണിയനും ഇപ്പോൾ വിദ്യാർഥി കോർഡിനേഷൻ കമ്മിറ്റിയും തിരഞ്ഞെടുക്കും. കോളജ് പ്രവർത്തനം നിരീക്ഷിക്കാൻ സ്ഥലം എം.എൽ.എയും എ.ഡി.എമ്മും സി.ഐയും അടങ്ങിയ മേൽനോട്ടസമിതിയും ഉറപ്പുകൾ നടപ്പാകുന്നുണ്ടോയെന്ന് നിരീക്ഷിക്കാൻ എ.ഡി.എമ്മിനെയും നിയോഗിച്ചു.. അക്കാദമിക് വിഷയങ്ങളിൽ മാനേജ്മെന്റ് ഇടപെടില്ലെന്നതടക്കം ഇരുപതോളം ആവശ്യങ്ങൾ അംഗീകരിച്ചതോടെ 40 ദിവസമായി മുടങ്ങിക്കിടക്കുന്ന പഠനം 17ന് പുനരാരംഭിക്കാൻ വിദ്യാർഥി സംഘടനകളും രക്ഷകർതൃപ്രതിനിധികളും സമ്മതിക്കുകയായിരുന്നു.