കസ്റ്റഡി മർദനക്കേസ് ഒത്തുതീർപ്പാക്കാൻ ബാലപീഡനക്കേസ്. എട്ടുവർഷം മുൻപ് കോഴിക്കോട്ട് ഉണ്ടായ പൊലീസ് അതിക്രമ കേസിൽ നിന്ന് തലയൂരാൻ, പ്രായപൂർത്തിയാകാത്ത കുട്ടിയെ പീഡിപ്പിച്ച കേസ് വച്ച്, ഒരുസംഘം വിലപേശുന്നു. 2008ലെ കോഴിക്കോട്ടെ കസ്റ്റഡി മർദനക്കേസിൽ പ്രതിസ്ഥാനത്തുള്ള മുൻ എസ് പി അടക്കം ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലാണ് നീക്കം.കേസിൽ നിന്ന് പിന്മാറിയാൽ പരാതിക്കാരൻ ഉൾപ്പെട്ട മറ്റൊരു പീഡനക്കേസ് ഒഴിവാക്കി നൽകാമെന്നാണ് പൊലീസ് വാഗ്ദാനം. തെളിവായ ഫോൺ കോൾ ശബ്ദരേഖ മനോരമ ന്യൂസ് പുറത്തുവിടുന്നു.
പ്രണയ വിവാഹിതരായ ദമ്പതികളെ പൊലീസ് കസ്റ്റഡിയിലെടുത്ത് മർദിക്കുകയും വീട്ടിൽക്കയറി ഭീഷണിപ്പെടുത്തുകയും ചെയ്തതിനെ തുടർന്ന് സഹോദരൻ ആത്മഹത്യ ചെയ്ത കേസാണ് ഉദ്യോഗസ്ഥർക്കതിരെയുള്ളത്. പ്രായപൂർത്തിയാകാത്ത കുട്ടിയെ പീഡിപ്പിച്ചതിന് പോക്സോ നിയമപ്രകാരമെടുത്ത കേസാണ് പൊലീസ് അതിക്രമക്കേസിലെ പരാതിക്കാരനെതിരെ ഉള്ളത്. സർക്കാർ അഭിഭാഷകൻ അടക്കമുള്ളവരാണ് ഇപ്പോഴത്തെ ഒത്തുകളിക്ക് പിന്നിലെന്നും പരാതിക്കാരനായ രാജേഷ് വെളിപ്പെടുത്തുന്നു. തെളിവായ ഫോൺ കോൾ ശബ്ദരേഖ മനോരമ ന്യൂസ് പുറത്തുവിടുന്നു.
കസ്റ്റഡി മർദനക്കേസ് പരിഗണിക്കുമ്പോൾ പരാതിക്കാരൻ കോടതിയിൽ ഹാജരാകാൻ പാടില്ല എന്നായിരുന്നു പ്രതിസ്ഥാനത്തുള്ള പൊലീസുകാരുടെ ആവശ്യം. ഇതോടെ കേസ് തള്ളിപ്പോകുമെന്ന് കണക്കുകൂട്ടിയായിരുന്നു നീക്കം. ഇങ്ങനെ കേസ് ഇല്ലാതായാൽ,, പരാതിക്കാരൻ രാജേഷിന്റെ പേരിലുള്ള,, പ്രായപൂർത്തിയാകാത്ത കുട്ടിയെ പീഡിപ്പിച്ചതിനുള്ള കേസ് ഒഴിവാക്കി നൽകും. കോടതിയിൽ ഹാജരാകാതെ മാറിനിൽക്കുമ്പോൾ ഉണ്ടാകാനിടയുള്ള നിയമ നടപടി മറികടക്കാൻ,, സർക്കാർ ആശുപത്രിയിൽ പോയി ഒ.പി. ടിക്കറ്റെടുക്കാൻ അഭിഭാഷകൻ നിർദേശിച്ചതായും കസ്റ്റഡി മർദ്ദനക്കേസിലെ പരാതിക്കാരൻ രാജേഷ് വെളിപ്പെടുത്തുന്നു.
കസ്റ്റഡി മർദനക്കേസ് കോഴിക്കോട് കോടതി ഇന്ന് വീണ്ടും പരിഗണിക്കുകയാണ്. കഴിഞ്ഞ നാലുതവണയും ഹാജരാകാതിരുന്ന പരാതിക്കാരൻ രാജേഷ് ഇന്നെങ്കിലും ഹാജരായി മൊഴി നൽകുമോ എന്നാണ് അറിയാനുള്ളത്. ഇന്നു കൂടി പരാതിക്കാരൻ ഹാജരായില്ലെങ്കിൽ മുൻ എസ്പി അടക്കമുള്ളവർ പ്രതിസ്ഥാനത്തുള്ള കസ്റ്റഡി മർദനക്കേസ് നാമാവശേഷമാകും.