സാമ്പത്തികവര്‍ഷം അവസാനമായതോടെ ട്രഷറികളിൽ കറൻസി ക്ഷാമം രൂക്ഷമായി. ഇതെ തുടർന്ന് ട്രഷറികളിൽ സൂക്ഷിക്കാവുന്ന കരുതൽ ധനത്തിന്റെ അളവ് കൂട്ടാൻ ധനവകുപ്പ് തീരുമാനിച്ചു. വരുംദിവസങ്ങളിൽ 13000 കോടിയോളം രൂപ വേണ്ടിവരുന്ന സാഹചര്യത്തിൽ ആവശ്യത്തിന് പണം ഉറപ്പുവരുത്താൻ ധനമന്ത്രിയും ധനകാര്യ സെക്രട്ടറിയും ഏജൻസി ബാങ്കുകളുമായി ചർച്ച നടത്തി.
സംസ്ഥാനത്ത് നാലിലൊന്ന് ട്രഷറികളും നോട്ടുക്ഷാമം നേരിടുന്ന സ്ഥിതിയാണ്. എസ്.ബി.ടി, എസ്.ബി.ഐ, കാനറബാങ്ക് എന്നിവയാണ് ട്രഷറികളുടെ ഏജൻസി ബാങ്കുകൾ. കറൻസി ചെസ്റ്റില്ലാത്ത ശാഖകളിൽ നിന്ന് പണം എത്തേണ്ട ട്രഷറികളാണ് ബുദ്ധിമുട്ടുന്നത്. ഇങ്ങനെയുള്ള ട്രഷറികളിലെ കരുതൽതുക ഉയർത്താനാണ് തീരുമാനം. പെൻഷൻ ട്രഷറികളിൽ 15 ലക്ഷം രൂപ വരെ നിലവിൽ സൂക്ഷിക്കാം. ബാക്കിതുക ദിവസവും വൈകിട്ട് ബാങ്കിലടയ്ക്കണം. ചെറിയ ട്രഷറികളിൽ ഈ പരിധി അഞ്ചുലക്ഷം രൂപമുതലാണ്. ഇത് പത്തുലക്ഷം രൂപയാക്കി ഉയർത്തും. പദ്ധതിവിഹിതവും ശമ്പളവും ശമ്പളവും പെൻഷനും എല്ലാം ചേരുമ്പോൾ ട്രഷറിയിൽ ഞെരുക്കമുണ്ടാകുമെങ്കിലും നിയന്ത്രണങ്ങൾ ഏർപ്പെടുത്തേണ്ട എന്നാണ് തീരുമാനം.
നോട്ട് ക്ഷാമം ഉണ്ടാകാതിരിക്കാൻ ധനമന്ത്രിയും ധനവകുപ്പ് സെക്രട്ടറിയും ഏജൻസി ബാങ്കുകളുമായി ചർച്ച നടത്തി. ട്രഷറികളുടെ പ്രവർത്തനത്തിന് ആവശ്യമായ പണം രണ്ടുദിവസത്തിനകം എത്തിക്കാമെന്ന് ബാങ്കുകൾ അറിയിച്ചു. ഇല്ലെങ്കിൽ നോട്ടുനിരോധനത്തിന് ശേഷമുള്ള മാസത്തെ സ്ഥിതി ഇത്തവണ ട്രഷറികളിൽ ആവർത്തിച്ചേക്കാം.