കേന്ദ്രസർക്കാരിന്റെ നോട്ടുനിരോധനത്തെ ഗവർണറെക്കൊണ്ട് രൂക്ഷമായി വിമർശിപ്പിച്ചായിരുന്നു ഇടതുസർക്കാരിന്റെ നയപ്രഖ്യാപനം. സ്ത്രീ സുരക്ഷ ഉൾപ്പെടെയുള്ള വിഷയങ്ങളിൽ പ്രതിഷേധം പ്രകടമാക്കിയാണ് പ്രതിപക്ഷവും സഭയിലെത്തിയത്. നിരാശാജനകമായ നയപ്രഖ്യാപനമാണ് ഗവർണർ നടത്തിയതെന്ന് പ്രതിപക്ഷം ആരോപിച്ചു.
പതിനാലാം നിയമസഭയുടെ നാലാം സമ്മേളനത്തിന്റെ തുടർദിവസങ്ങൾ എങ്ങിനെ ആയിരിക്കുമെന്നതിന്റെ സൂചനയായിരുന്നു ആദ്യദിനത്തിലെ പ്രതിപക്ഷ പ്രതിഷേധം. സ്ത്രീസുരക്ഷ, ഭക്ഷ്യപ്രതിസന്ധി, വരൾച്ച എന്നീ വിഷയങ്ങളിൽ സർക്കാർ നിലപാടുകളെ വിമർശിച്ചുള്ള പ്ലാക്കാർഡുകളും ബാനറുകളുമായാണ് അവർ സഭയിലെത്തിയത്. എന്നാൽ, പ്രതിഷേധം ബഹളത്തിലേക്ക് നീങ്ങിയില്ല. രാജ്യത്തിന്റെ സാമ്പത്തികചരിത്രത്തിലെ വിനാശകരമായ ആപത്തുകളിലൊന്നായിരുന്നുവെന്നായിരുന്നു നയപ്രഖ്യാപനത്തിലെ വിമർശനം. കേന്ദ്രസർക്കാരിന്റെ
കഴിഞ്ഞവർഷത്തെ നയപ്രഖ്യാപനത്തിന്റെ ആവർത്തനമാണ് ഇക്കുറിയുണ്ടായതെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു. ക്രമസമാധാന നില വഷളാക്കിയ സർക്കാരാണ് സ്ത്രീസുരക്ഷയെക്കുറിച്ചുപറയുന്നത്.
നയപ്രഖ്യാപനത്തിന്മേലുള്ള നന്ദിപ്രമേയചർച്ച തിങ്കളാഴ്ച തുടങ്ങും. വിവിധ വിഷയങ്ങളിൽ സർക്കാരിനെതിരെ ആഞ്ഞടിക്കാൻ തന്നെയാണ് പ്രതിപക്ഷം ലക്ഷ്യമിടുന്നത്. ഇതിനെ ഭരണപക്ഷം എങ്ങിനെ പ്രതിരോധിക്കുമെന്നതാണ് ഇനിയുള്ള ചോദ്യം.