പ്രിൻസിപ്പൽ ലക്ഷ്മി നായർക്കെതിരായ നടപടിയിലൂടെ ലോ അക്കാദമി സമരം ഒത്തുതീർപ്പാക്കാൻ സി.പി.എം ശ്രമം. വിദ്യാര്‍ഥികളുടെ ആവശ്യം പ്രിന്‍സിപ്പലിന്‍റെ രാജി മാത്രമാണെന്നും ഭൂമിയുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ വിദ്യാര്‍ഥി സമരത്തില്‍ ഉള്‍പ്പെട്ടിരുന്നില്ലെന്നും സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു. ഭൂമി പ്രശ്നം തമസ്കരിക്കാനാണ് സി.പി.എം ശ്രമിക്കുന്നതെന്ന് കെ.പി.സി.സി പ്രസിഡന്റ് വി.എം.സുധീരനും ആരോപിച്ചു.
സമരം തുടങ്ങി പതിനെട്ടാംനാൾ സമരപ്പന്തലിലെത്തിയ കോടിയേരി ബാലകൃഷ്ണൻ ലോ അക്കാദമിയിൽ നടക്കുന്നത് വിദ്യാർഥി സമരം മാത്രമാണെന്ന് ആവർത്തിച്ചു. സമരം രാഷ്ട്രീയപ്രശ്നമാക്കരുത്. രാഷ്ട്രീയവത്കരിക്കാനാണ് ബി.ജെ.പിയുടെ ശ്രമം. എസ്.എഫ്.ഐ സമരം വിജയിച്ചില്ലെങ്കിൽ പാർട്ടി ഇടപെടുമെന്നും അദ്ദേഹം പറഞ്ഞു. തുടർന്നാണ് ലോ അക്കാദമിയിലെ ഭൂമി പ്രശ്നം പ്രസക്തമല്ലെന്നും കോടിയേരി പറഞ്ഞുവെച്ചത്.
തൊട്ടുപിന്നാലെ സമരവേദിയിലെത്തിയ വി.എം.സുധീരൻ കോടിയേരിയുടെ നിലപാടുകളെ ചോദ്യംചെയ്തു. സമരം വിദ്യാര്‍ഥി പ്രശ്നം മാത്രമല്ല. അക്കാദമി പ്രവര്‍ത്തിക്കുന്ന സ്ഥലം സംബന്ധിച്ച പ്രശ്ങ്ങളും പ്രസക്തമാണ്.
ലോ അക്കാദമി സമരത്തിന്റെ ആദ്യഘട്ടത്തിൽ മൗനംപാലിക്കുകയായിരുന്നു സി.പി.എം. പ്രതിപക്ഷത്തിനും ബി.ജെ.പിക്കും പുറമെ സി.പി.ഐ കൂടി വിദ്യാർഥികൾക്ക് പിന്തുണയുമായി എത്തിയതോടെ ഇന്നലെ വൈകി സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് സി.പി.എം ജില്ലാകമ്മിറ്റി വാർത്താക്കുറിപ്പിറക്കി. ഇതിന്റെ തുടർച്ചയായാണ് അധികഭൂമി പിടിച്ചെടുക്കണമെന്ന വി.എസ്.അച്യുതാനന്ദന്റെ ആവശ്യം തള്ളിയാണെങ്കിലും, പാർട്ടി സെക്രട്ടറി തന്നെ സമരഭൂമിയിലെത്തിയത്.