സംസ്ഥാനഭരണം മുന്നോട്ടുകൊണ്ടുപോകാൻ ഒത്തുതീർപ്പുകൾ വേണ്ടിവരുമെന്ന തിരിച്ചറിവിൽ സി.പി.എം. ഇതിനെ ന്യായീകരിക്കാൻ ഭരണകൂടവും ഭരണവും രണ്ടാണെന്നും ചില വിട്ടുവീഴ്ചകൾ വേണ്ടി വരുമെന്നുമാണ് പാർട്ടി മുന്നോട്ടുവെക്കുന്ന വാദം. സർക്കാരിന്റെ പ്രവർത്തനങ്ങളെ സി.പി.ഐ ഉൾപ്പെടെ പരസ്യമായി വിമർശിക്കുന്ന പശ്ചാത്തലത്തിൽ സംസ്ഥാന സെക്രട്ടേറിയറ്റംഗം എം.വി.ഗോവിന്ദൻ ദേശാഭിമാനിയില്‍ എഴുതിയ ലേഖനത്തിലാണ് സി.പി.എമ്മിന്റെ മുൻകൂർജാമ്യം.
നിലമ്പൂരിലെ മാവോയിസ്റ്റുവേട്ട മുതൽ വിവരാവകാശനിയമം വരെയുള്ള വിഷയങ്ങളില്‍ സി.പി.ഐ മാത്രമല്ല, സോഷ്യൽ മീഡിയയിലെ ഇടതു അനുഭാവി ഗ്രൂപ്പുകളിലും സർക്കാരിനെതിരെ വിമർശനങ്ങൾ ഉയർന്നിരുന്നു. ഇതോടെയാണ് ന്യായീകരണവുമായുള്ള സി.പി.എമ്മിന്റെ രംഗപ്രവേശം. ഭരണകൂടവും ഭരണവും രണ്ടാണെന്നാണ് എം.വി.ഗോവിന്ദൻ ലേഖനത്തിലൂടെ ഓർമിപ്പിക്കുന്നത്. പാർലമെന്ററി പ്രവർത്തനത്തിന്റെ ഭാഗമായി കമ്യൂണിസ്റ്റുകാർക്ക് ഭൂരിപക്ഷം കിട്ടിയാലും ഭരിക്കേണ്ടത് നിലവിലുള്ള ഭരണകൂട വ്യവസ്ഥയ്ക്ക് കീഴിലായിരിക്കും. ഭരണകൂടം കോർപറേറ്റുകളെയോ വൻകിട സാമ്പത്തിക ശക്തികളെയോ ഭൂപ്രഭുക്കളെയോ സാമ്രാജ്യത്വ ധനമൂലധന ശക്തികളെയോ ആണ് പ്രതിനിധാനം ചെയ്യുന്നത്. ഇടതുപക്ഷ സർക്കാരാകാട്ടെ മറിച്ചൊരു നിലപാടെടുക്കുന്നു.
ഈ വൈരുധ്യത്തെ മനസിലാക്കി വിട്ടുവീഴ്ചയോടെ ഭരണസംവിധാനത്തെ മുന്നോട്ടു നയിക്കേണ്ടതുണ്ട്. ഇതിന് പരസ്പരം ബോധ്യപ്പെടുകയും പ്രായോഗികത മെനഞ്ഞെടുക്കുകയുമാണ് വേണ്ടതെന്നും എം.വി.ഗോവിന്ദൻ പറയുന്നു.
ഭരണവർഗനയങ്ങളേയും താൽപര്യങ്ങളേയുമാണ് ഉദ്യോഗസ്ഥവൃന്ദവും നീതിന്യായ വ്യവസ്ഥയും പ്രതിനിധാനം ചെയ്യുന്നത്. അവർ ഇടതുമുന്നണിയുടെ ജനകീയ നയങ്ങളോടും നിലപാടുകളോടും ക്രിയാത്മകമായി പ്രതികരിക്കുമെന്ന പ്രതീക്ഷവേണ്ടെന്നും ലേഖനം പറയുന്നു. വരുംദിവസങ്ങളിൽ ഇടതുകേന്ദ്രങ്ങളിൽ കൂടുതൽ ചർച്ചകൾക്ക് ലേഖനം വഴിവെക്കുമെന്ന് ഉറപ്പാണ്.