ഡിവൈഎഫ്ഐയ്ക്ക് രാജ്യത്ത് മുന്നേറ്റമുണ്ടാകാത്തത് നേതൃത്വത്തിന്റെ പിടിപ്പുകേട് മൂലമെന്ന് വിമർശനം. പത്താമത് അഖിലേന്ത്യാ സമ്മേളനത്തിന്റെ പൊതു ചർച്ചയിലാണ് പ്രതിനിധികള്‍ നേതൃത്വത്തെ രൂക്ഷമായി വിമർശിച്ചത്. സമ്മേളനം നാളെ സമാപിക്കും.
സംഘടനാ റിപ്പോർട്ടിൻമേലുള്ള ചർച്ചയിൽ പങ്കെടുത്തവരിൽ ഭൂരിഭാഗവും വിരൽ ചൂണ്ടിയത് നേതൃത്വത്തിന് നേരെയാണ്. പ്രത്യേകിച്ച് പഞ്ചാബ്, അസം തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്നുള്ള പ്രതിനിധികൾ. സിപിഎം ശക്തമായ സംസ്ഥാനങ്ങളിലെ നേതാക്കൾക്ക് പാർലമെന്ററി വ്യാമോഹമാണ്. തിരഞ്ഞെടുപ്പുകളിൽ മൽസരിക്കുന്നതിന് അപ്പുറം സംഘടന ശക്തിപെടുത്തുന്നതിൽ താൽപര്യമില്ല.
നേതൃത്വത്തിൽ വനിതാ പ്രാതിനിധ്യം ഉറപ്പാക്കാനായി ഭരണഘടനാ ഭേദഗതി കൊണ്ടുവരും.നാളെയാണ് പുതിയ ഭാരവാഹികളുടെ തിരഞ്ഞെടുപ്പ്. നിലവിലെ സെക്രട്ടറിയും പ്രസിഡന്റും ഒഴിയും. കേരളത്തില്‍ നിന്നുള്ള പിഎ മുഹമ്മദ് റിയാസും മഹാരാഷ്ട്ര സംസ്ഥാന സെക്രട്ടറിയും മലയാളിയുമായ പ്രീതി ശേഖറും നേത്വത്തിലേക്ക് വരുമെന്ന് ഏറെക്കുറെ ഉറപ്പാണ്.ബിജു കണ്ടക്കൈ, സി.റഹിം,നിതിൻ കണിച്ചേരി,കെ.രാജേഷ്,വി.പി.റജീന തുടങ്ങിയവർ കേരളത്തില്‍ നിന്ന് ഡിവൈഎഫ്ഐയുടെ കേന്ദ്രകമ്മിറ്റിയിലെത്തിയേക്കും. ഞായറാഴ്ച്ചത്തെ റാലിയോടെ ഡിവൈഎഫ്ഐയുടെ പത്താമത് അഖിലേന്ത്യാ സമ്മേളനം സമാപിക്കും.