സുന്നിവിഭാഗം വോട്ടുകൾ അട്ടിമറിഞ്ഞാൽ തിരഞ്ഞെടുപ്പ് ഫലത്തിൽ അട്ടിമറിയുണ്ടാവുമെന്ന് സി.പി.എം. 2004ൽ ഈ തിരിമറി ഇടതുമുന്നണിയെ തുണച്ചെന്ന് തിരഞ്ഞെടുപ്പിൽ ജയിച്ചുകയറിയ ടി. കെ.ഹംസയാണ് വിശദീകരിച്ചത്. മഞ്ചേരിയിലെ കണക്ക് പറഞ്ഞാണ് ഇടതുമുന്നണി ഇത്തവണ മലപ്പുറത്തിറങ്ങുന്നത്.
മഞ്ചേരി പേരു മാറ്റി മലപ്പുറമായത് 2009ലാണ്. 1957 മുതൽ 13 തിരഞ്ഞെടുപ്പ് കണ്ടിരുന്നു മഞ്ചേരി. 11ലും ജയിച്ചുകയറിയത് ലീഗ്. ഇബ്രാഹിം സുലൈമാൻ സേഠ് നാലുവട്ടവും, ഇ അഹമ്മദ് മൂന്നുവട്ടവും ജയിച്ചെന്ന് പറഞ്ഞാലറിയാം മണ്ഡലത്തിന്റെ ലീഗ് പെരുമ. അങ്ങിനെയിരിക്കെയാണ് 2004ൽ അഹമ്മദിന് പൊന്നാനി കൊടുത്ത് കെപിഎ മജീദ് കളത്തിലിറങ്ങുന്നത്.
തൊട്ടടുത്ത മങ്കട നിയമസഭാമണ്ഡലത്തിൽ അന്നത്തെ ഇടതുമുന്നണിക്കാരനായിരുന്ന മഞ്ഞളാംകുഴി അലിയോട് സുല്ലിട്ടായിരുന്നു ഈ വരവ്. ബേപ്പൂർ , കുന്ദമംഗലം മഞ്ചേരി നിലന്പൂർ , വണ്ടൂർ മലപ്പുറം കൊണ്ടോട്ടി നിയമസഭാമണ്ഡലങ്ങളിൽ മത്സരം പൊടിപാറിയപ്പോൾ മജീദ് തോറ്റമ്പി. ഹംസക്ക് 47 ശതമാനം വോട്ട്. മജീദിന് 41 ശതമാനം. തൊട്ടുമുമ്പിൽ 98ലും 99ലും ഇ അഹമ്മദ് ഒരു ലക്ഷത്തിലധികം വോട്ടിന് ജയിച്ചിടത്താണ് മജീദ് മൂക്കു കുത്തിയത്. ഇവിടെയാണ് ഹംസയുടെ സുന്നികണക്കിന്റെ പിൻബലം.
51 ശതമാനം മുസ്ളീം സമൂദായവോട്ടുകളുണ്ടായിരുന്നു മഞ്ചേരിയിൽ. 40 ശതമാനം ഹിന്ദുവോട്ടുകളും .ക്രിസ്ത്യാനി ഒമ്പത് ശതമാനവും. ഹംസയുടെ കണക്കിൽ ഈ 51 ശതമാനത്തിലെ ഇടയിളക്കങ്ങളാണ് ഇടതിനെ രക്ഷിച്ചത്. പച്ചയായി പറഞ്ഞാൽ കാന്തപുരം സുന്നിവോട്ടുകൾ ഹംസയെ തുണച്ചു. മഞ്ചേരി പേരുമാറ്റിയപ്പോൾ മൂന്നു നിയമസഭാമണ്ഡലങ്ങൾ ഒപ്പം നിന്നു കൊണ്ടോട്ടിയും മലപ്പുറവും മഞ്ചേരിയും. രണ്ടായി പിരിഞ്ഞ മങ്കടയും പെരിന്തൽമണ്ണയും ചേർന്നു നിന്നു. പുതുക്കക്കാരായ വേങ്ങരയും വള്ളിക്കുന്നും മുസ്ളീം ഭൂരിപക്ഷമണ്ഡലങ്ങൾ .
വഴി പിരിഞ്ഞു പോയ ഒമ്പത് ശതമാനം ക്രിസ്ത്യാനിവോട്ടിനു പകരമെത്തിയതും മുസ്ളീം വോട്ടുകൾ. അങ്ങിനെയാണ് 2016ൽ അഹമ്മദിന്റെ ഭൂരിപക്ഷം രണ്ടു ലക്ഷത്തിലേക്ക് കുതിച്ചത്.. എന്നു വെച്ചാൽ ഹംസയുടെ കണക്കിലല്ല കാര്യങ്ങളെന്ന് വ്യക്തം. ഇ കെ , എപി സുന്നികൾ യോജിപ്പിന്റെ വഴിയെ സഞ്ചരിക്കുന്നു. മുജാഹിദ് തർക്കങ്ങൾ തീർത്തെടുത്തതും ലീഗിന്റെ തന്നെ സമവായത്തിൽ . ഈ കണക്കും കാര്യങ്ങളുമാണ് മലപ്പുറത്ത് ഇടതുമുന്നണി ഇത്തവണ മറികടക്കേണ്ടത്.