ലോ അക്കാദമിയിലെ വിദ്യാർഥികളുടെ ആവശ്യം ന്യായമെന്ന് സി.പി.ഐ സംസ്ഥാന നിർവാഹകസമിതി. പ്രിൻസിപ്പൽ രാജിവെക്കുംവരെ സമരം തുടരണം. വിവരാവകാശനിയമത്തിന്റെ പേരിൽ മുഖ്യമന്ത്രിയുമായി നടക്കുന്ന തർക്കത്തിൽ കാനം രാജേന്ദ്രന് യോഗം പിന്തുണ പ്രഖ്യാപിച്ചു.യുവജന വിദ്യാർഥി സംഘടനകളുടെ പ്രക്ഷോഭം കൂടുതൽ ശക്തിപ്പെടുത്താനാണ് നിർവാഹകസമിതിയുടെ തീരുമാനം. ലോ അക്കാദമിക്ക് ഭൂമി വിട്ടുനൽകിയതിൽ തെറ്റുപറ്റിയിട്ടുണ്ടെങ്കിൽ തിരുത്തണം.
എന്നാൽ അതിനേക്കാൾ പ്രധാനം വിദ്യാർഥികളുടെ മനസിനേറ്റ മുറിവുകളാണ്. അതുപരിഹരിക്കാൻ പ്രിൻസിപ്പൽ പദവിയിൽ നിന്ന് മാറണമെന്നും യോഗം വിലയിരുത്തി. അക്കാദമിക്ക് ഭൂമി നൽകിയതിന്റെ ഉത്തരവാദിത്വം സി.പി.ഐക്കില്ല. 1968ൽ ഭൂമി നൽകിയത് സി.അച്യുതമേനോന്റെ കാലത്താണെങ്കിലും 1985ൽ പതിച്ചുനൽകിയത് കെ.കരുണാകരനാണെന്നും യോഗം ചൂണ്ടിക്കാട്ടി. മുഖ്യമന്ത്രിയെ നേരിട്ട് വിമർശിച്ചില്ലെങ്കിലും, വിവരാവകാശ നിയമത്തിന്റെ പേരിൽ നടക്കുന്ന തർക്കത്തിൽ കാനത്തിന്റെ നിലപാടിനെ യോഗം അംഗീകരിച്ചു.
രാജ്യത്ത് ഇടതുപക്ഷം മുന്നോട്ടുവെക്കുന്ന നിലപാടാണ് കാനം പറഞ്ഞത്. ഇതിൽ അസ്വഭാവികതയില്ല. വിവരാവകാശനിയമത്തിൽ വെള്ളം ചേർക്കാനുള്ള ശ്രമങ്ങളെ എന്തുവിലകൊടുത്തും ചെറുക്കാനും യോഗത്തിൽ ധാരണയായി. അതേസമയം, സെക്രട്ടേറിയറ്റിലെ സി.പി.ഐ അനുകൂല സംഘടനാ നേതാക്കളുടെ തസ്തികമാറ്റം നിർവാഹകസമിതി ചർച്ച ചെയ്തില്ല.