പ്രേരണാകുറ്റമടക്കം സ്പെഷല്‍ പ്രോസിക്യൂട്ടര്‍ സിപി ഉദയഭാനു നിരത്തിയ വാദങ്ങളൊന്നും മുന്‍കൂര്‍ ജാമ്യം നിഷേധിക്കാന്‍ പര്യാപ്തമല്ലെന്ന് കോടതി വ്യക്തമാക്കി. പീഡനത്തില്‍ കൃഷ്ണദാസിന് പങ്കുള്ളതായും ആരും പറയുന്നില്ലെന്ന് കോടതി വ്യക്തമാക്കി.
ആത്മഹത്യ പ്രേരണക്കുറ്റം നിലനിൽക്കുമോ എന്ന ആദ്യം മുതലുള്ള കോടതിയുടെ സംശയത്തെ ദൂരീകരിക്കാൻ പ്രോസിക്യൂഷന് സാധിച്ചില്ല. ഫലം കൃഷ്ണദാസിന് മുൻകൂർ ജാമ്യം. പ്രിൻസിപ്പാളിന്റെ രഹസ്യമൊഴിയിലോ ജിഷ്ണുവിന്റെ അമ്മാവൻ മഹേഷ് വിദ്യാർഥികളായ ഷൗക്കത്തലി സനൽ അജ്മൽ എന്നിവരുടെ മൊഴികളിലോ കൃഷ്ണദാസിന്റെ പങ്കിനെ കുറിച്ച് ഒന്നും പറയുന്നില്ലെന്ന് കോടതി വ്യക്തമാക്കി പ്രിൻസിപ്പാളിന്റെ മുറിയിലുണ്ടായ മാനസികവും ശാരീരികവുമായ പീഡനങ്ങൾ ആത്മഹത്യയിലേക്ക് നയിച്ചെന്നാണ് പ്രോസിക്യൂഷൻ വാദം. എന്നാൽ അതിലും കൃഷ്ണദാസിന് പങ്കുള്ളതായി പറയുന്നില്ല. കോപ്പിയടി ഉന്നയിച്ച് പ്രിൻസിപ്പലിന്റെ മുറിയിൽ വച്ച് വൈസ് പ്രിൻസിപ്പലും ഇൻവിജിലേറ്ററും ജിഷ്ണുവിനെ മാനസികമായും ശാരീരികമായും പീഡിപ്പിച്ചെന്നാണ് ബന്ധപ്പെട്ടരേഖകൾ പരിശോധിക്കുന്നതിൽ നിന്ന് വ്യക്തമാകുന്നത്.
സംഭവദിവസം കൃഷ്ണദാസ് കോളജിൽ വന്നിട്ടില്ലെന്നും കോടതി ഉത്തരവിൽ വ്യക്തമാക്കി. കേസ് ഡയറി പരിശോധിച്ചതിലും ഇത്തരത്തിൽ തെളിവുകളൊന്നും കണ്ടെത്താനായിട്ടില്ല. ക്യാംപസിലെ പൊതു അന്തരീക്ഷമാണ് ഇത്തരത്തിലൊരു സംഭവത്തിലേക്ക് നയിച്ചതെന്ന് മാത്രമേ ഈ ഘട്ടത്തിൽ പറയാനാകൂ. കോപ്പിയടി ഉണ്ടായിട്ടില്ലെന്ന് പ്രിൻസിപ്പലിന്റെ രഹസ്യമൊഴിയിലുണ്ടെന്നും ഉത്തരിൽ പറയുന്നു. അന്വേഷണസംഘത്തെ സ്വാധീനിക്കാൻ ശ്രമിക്കരുതെന്നും അന്വേഷണം നടക്കുന്ന ഘട്ടത്തിൽ പാമ്പാടി നെഹ്റുകോളജിൽ പ്രവേശിക്കരുതെന്നും കൃഷ്ണദാസിന് കോടതി നിർദേശം നൽകി.