കൊച്ചി വികസന അതോറിറ്റി പള്ളുരുത്തി രാമേശ്വരത്ത് തുടങ്ങിയ മത്സ്യകൃഷിയിൽ വൻ അഴിമതി നടന്നെന്ന് വിജിലൻസിന്റെ പ്രാഥമിക റിപ്പോർട്ട്. മത്സ്യക്കുഞ്ഞുങ്ങൾ ചത്തുപോയെന്ന് കളവ് പറഞ്ഞ് പണം തട്ടിയെന്ന് വിജിലൻസ് കണ്ടെത്തി. ഇതടക്കമുള്ള ഇക്കോ ടൂറിസം പദ്ധതിക്ക് സാധ്യതാപഠനം നടത്തിയില്ലെന്നും കണ്ടൽകാടുകൾ നശിപ്പിച്ചെന്നുമുള്ള കാര്യങ്ങളിൽ വിശദമായ അന്വേഷണം നടത്താനായി വിജിലൻസ് എഫ്ഐആർ രജിസ്റ്റർ ചെയ്തു.
കൊച്ചി വികസന അതോറിറ്റി പള്ളുരുത്തി രാമേശ്വരത്ത് 2015ൽ നടപ്പാക്കിയ ഇക്കോ ടൂറിസം പദ്ധതിയിലും ഇതിൻറെ ഭാഗമായ മത്സ്യകൃഷിയിലും അഴിമതിയും ക്രമക്കേടും നടന്നതായാണ് വിജിലൻസ് കണ്ടെത്തൽ. ആറുകോടി അറുപതു ലക്ഷം രൂപ മുടക്കി വികസന അതോറിറ്റിയുടെ ഉടമസ്ഥതയിലുള്ള ജലാശയത്തിന് ആഴും കൂട്ടുകയും ഇവിടെ കൂട് മത്സ്യകൃഷി നടപ്പാക്കുകയുമായിരുന്നു. നോട്ടിഫിക്കേഷൻ പ്രകാരം ഓൺലൈൻ ടെൻഡർ വിളിക്കാതെ സൈമൺ വർഗീസ് എന്ന വ്യക്തിക്ക് കരാർ നൽകി. 2015 ജൂലൈയിൽ മത്സ്യകൃഷിക്കായി കാളാഞ്ചിക്കുഞ്ഞുങ്ങളെ വാങ്ങാൻ സൈമൺ വർഗീസിന് 10 ലക്ഷത്തി എൺപതിനായിരം രൂപ അനുവദിച്ചു. മീൻ 50 ഗ്രാം തൂക്കമാകുമ്പോൾ ജിസിഡിഎയുടെ കുളത്തിൽ നിക്ഷേപിക്കാമെന്നായിരുന്നു വ്യവസ്ഥ. എന്നാൽ ഈ മീനുകൾ ചത്തുപോയെന്ന് പറഞ്ഞ് 2016 ഏപ്രിലിൽ വീണ്ടും പത്തുലക്ഷത്തി എൺപതിനായിരം രൂപ അനുവദിച്ചെന്ന് കണ്ടെത്തി.
ജിസിഡിഎ മുൻ ചെയർമാൻ എൻ വേണുഗോപാൽ, മുൻസെക്രട്ടറി ആർ ലാലു, കരാറുകാരൻ സൈമൺ വർഗീസ് എന്നിവരെ പ്രതികളാക്കിയാണ് വിജിലൻസ് എഫ്ഐആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഇതിനു പുറമേ മത്സ്യകൃഷിക്കായി കണ്ടൽക്കാടുകൾ വെട്ടിയതും സാങ്കേതിക സമിതിയെ നിയോഗിച്ചതുമടക്കമുള്ള കാര്യങ്ങൾ അന്വേഷണ പരിധിയിൽ വരും.