നോട്ടുനിരോധനവുമായി ബന്ധപ്പെട്ട നിയന്ത്രണങ്ങൾ നിലനിൽക്കെ തിരുവനന്തപുരത്തെ ജില്ലാ മർക്കന്റയിൽ സഹകരണസംഘത്തിൽ ചട്ടം ലംഘിച്ച് ഇടപാടുകൾ നടന്നതായി തെളിവുകൾ. ഒരാഴ്ച ഇരുപത്തിനാലായിരം രൂപയിൽ കൂടുതൽ പിൻവലിക്കാൻ പാടില്ലെന്നിരിക്കെ ഒന്‍പതര ലക്ഷം രൂപവരെ ഒറ്റദിവസം എടുത്തതായി കണക്കുകൾ തെളിയിക്കുന്നു. വ്യാപാരി വ്യവസായി സമിതി സംസ്ഥാന കമ്മിറ്റിയുടെ പേരിലാണ് കൂടുതൽ തവണയും പണം പിൻവലിച്ചിരിക്കുന്നത്.
വ്യാപാരി വ്യവസായി സമിതിയുടെ നേതൃത്വത്തിൽ അഞ്ചുവർഷം മുമ്പ് രൂപീകരിച്ചതാണ് മർക്കന്റയിൽ സഹകരണ സംഘം.നോട്ടുനിരോധനത്തിൽ സഹകരണബാങ്കുകൾക്കുള്ള എല്ലാ നിയന്ത്രണങ്ങളും ഇതിനും ബാധകം.എന്നാൽ നോട്ട് അസാധുവാക്കിയ നവംബർ എട്ടു മുതൽ ഡിസംബർ 28 വരെ മാത്രം 31 തവണയാണ് സംഘത്തിൽ നിന്ന് 24000 രൂപയിൽ കൂടുതൽ പിൻവലിച്ചിരിക്കുന്നത്.ഇതിൽ ഒൻപത് തവണ പണമെടുത്തിരിക്കുന്നത് വ്യാപാരി വ്യവസായി സമിതി സംസ്ഥാനകമ്മറ്റി.അതും അൻപതിനായിരം രൂപ മുതൽ ആറുലക്ഷം രൂപവരെ.ഡിസംബർ 14ന് മാത്രം മൂന്നുതവണയായി പിൻവലിച്ചത് ഒൻപതര ലക്ഷം രൂപ.േബപ്പൂർ എം.എൽ.എ വി.കെ.സി മമ്മദ് കോയയാണ് സമിതിസംസ്ഥാന പ്രസിഡന്റ്.പണം പിൻവലിക്കാൻ അദ്ദേഹത്തിന്റ ഒപ്പ് വേണമെന്നിരിക്കെ പ്രസിഡന്റിന്റ അനുമതിയോടെയാണ് ഇടപാടെന്ന് വ്യക്തം. വ്യാപാരി വ്യവസായി സമിതി തിരുവനന്തപുരം ജില്ലാ കമ്മിറ്റി നോട്ടുനിരോധനം വന്നതിന്റ തൊട്ടടുത്ത ദിവസം രണ്ടുലക്ഷം രൂപ പിൻവലിച്ചിരിക്കുന്നു.സ്വകാര്യവ്യക്തികളിൽ 94900 രൂപ വരെ എടുത്തിട്ടുണ്ട്.എന്നാൽ സംഘത്തിൽ അഗങ്ങളായ സാധാരണകച്ചവടക്കാരോട് കാണിച്ചത് മറ്റൊന്നായിരുന്നു.
വ്യാപാരി വ്യവസായി സമിതി ജില്ലാ സെക്രട്ടറിയും സഹകരണസംഘത്തിന്റ പ്രസിഡന്റും ഒരാൾ തന്നെയാണ്.കച്ചവടക്കാരടക്കം 400 അംഗങ്ങളുണ്ട് സംഘത്തിൽ. കച്ചവടക്കാർ അല്ലാത്തവർക്കും എ ക്ലാസ് അംഗത്വം ഇല്ലാത്തവർക്കും വരെ ഇവിടെ നിന്ന് വൻതുക വായ്പ നൽകിയിട്ടുള്ളതായും ആക്ഷേപമുണ്ട്.