സമരം ചെയ്യുന്ന വിദ്യാർഥികൾ ഉയർത്തിയ സകല ആരോപണങ്ങളും ശരിവച്ച് ലോ അക്കാദമിക്കെതിരെ കേരള സർവകലാശാല സിൻഡിക്കറ്റ് ഉപസമിതിയുടെ റിപ്പോർട്ട്. 50 വർഷം പാരമ്പര്യമുള്ള മഹത്തായ സ്ഥാപനത്തെ ഇന്നത്തെ ദയനീയാവസ്ഥയിലെത്തിച്ചതിനു പ്രിൻസിപ്പൽ ലക്ഷ്മി നായരുടെ ദുർഭരണം മാത്രമാണെന്നും ഒൻപതംഗ സമിതി ഐക്യകണ്ഠ്യേന തയ്യാറാക്കിയ റിപ്പോർട്ടിൽ കുറ്റപ്പെടുത്തി. റിപ്പോർട്ട് ഇപ്പോൾ സിൻഡിക്കറ്റ് യോഗം ചർച്ച ചെയ്യുകയാണ്.
സമിതിയുടെ മറ്റു പ്രധാന കണ്ടെത്തലുകൾ:
∙ പെൺകുട്ടികളുടെ ഹോസ്റ്റലിൽ സ്ഥാപിച്ച ക്യാമറകളിൽ രണ്ടെണ്ണം സ്വകാര്യതയെ ബാധിക്കുന്നതാണ്.
∙ ഇന്റേണൽ മാർക്ക് അനുവദിക്കുന്നതിനുള്ള എല്ലാ അധികാരവും പ്രിൻസിപ്പൽ സ്വയം കയ്യാളിയിരിക്കുകയാണ്.
∙ അധ്യാപകർക്ക് ഇതിനുള്ള അധികാരമില്ല. സർവകലാശാല ചട്ടങ്ങൾ അട്ടിമറിച്ചാണ് ഇന്റേണൽ മാർക്ക് അനുവദിച്ചിട്ടുള്ളത്.
∙ 50% ഹാജർ മാത്രമുള്ള ഭാവി മരുമകൾക്കു വഴിവിട്ട് കൂടുതൽ ഇന്റേണൽ മാർക്ക് അനുവദിച്ചു.
∙ അന്വേഷണത്തിന്റെ ഭാഗമായി ഉപസമിതി ആവശ്യപ്പെട്ട രേഖകൾ ഹാജരാക്കാൻ പോലും പ്രിൻസിപ്പൽ തയ്യാറായില്ല.
∙ കുട്ടികളോടു അപമര്യാദയായി പ്രിൻസിപ്പൽ പെരുമാറിയതായി ഒാഡിയോ ക്ലിപ്പിങ്ങുകൾ വെളിപ്പെടുത്തുന്നു.
∙ 50 വർഷത്തെ പാരമ്പര്യമുള്ള ലോ അക്കാദമിയുടെ ഇപ്പോഴത്തെ അവസ്ഥ ദയനീയമാണ്.
∙ പ്രിൻസിപ്പലിന്റെ കെടുകാര്യസ്ഥത മാത്രമാണ് അക്കാദമിയെ ഇൗ അവസ്ഥയിലെത്തിച്ചത്.