സംസ്ഥാനത്തെ കോഫീ ഹൗസുകളെ നിയന്ത്രിക്കുന്ന ഇന്ത്യൻ കോഫീ ബോർഡ് തൊഴിലാളി സഹകരണ സംഘം ഭരണ സമിതി പിരിച്ചുവിട്ടു. യു.ഡി.എഫ് ഭരണകാലത്തെ സമിതി 15 കോടിയിലേറെ രൂപയുടെ അഴിമതി നടത്തിയെന്ന അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് വ്യവസായ വകുപ്പിന്റെ നടപടി. എന്നാൽ ഭരണം പിടിക്കാനുളള സി.പി.എമ്മിന്റെ രാഷ്ട്രീയ നീക്കമാണ് നടപടിക്ക് പിന്നിലെന്ന് നിലവിലെ ഭരണസമിതി ആരോപിച്ചു.
തിരുവനന്തപുരം മുതൽ തൃശൂർ വരെയുള്ള കോഫീ ഹൗസുകളുടെ ഭരണ നിയന്ത്രിക്കുന്ന സർക്കാർ ബോർഡാണ് ഇന്ത്യൻ കോഫീ ബോർഡ് തൊഴിലാളി സഹകരണ സംഘം. യു.ഡി.എഫ് സർക്കാർ നിയോഗിച്ച പത്തംഗ കമ്മിറ്റിയാണ് ഭരണം നടത്തിയിരുന്നത്. എന്നാൽ കാലാവധി തീരാൻ അഞ്ച് മാസം കൂടി അവശേഷിക്കയാണ് കമ്മിറ്റിയെ പിരിച്ചുവിട്ട് ഇടത് സർക്കാർ അഡ്മിനിസ്ട്രേറ്റീവ് ഭരണം ഏർപ്പെടുത്തിയത്. വ്യവസായ വകുപ്പ് മന്ത്രിക്ക് അടക്കം ലഭിച്ച പരാതിയെ തുടർന്ന് നടത്തിയ അന്വേഷണത്തിൽ ഭരണസമിതി വൻ അഴിമതിയും ധൂർത്തും സ്വജനപക്ഷപാതവും നടത്തിയെന്ന് കണ്ടെത്തിയതാണ് പിരിച്ചുവിടാൻ കാരണം പറയുന്നത്. രണ്ട് വർഷം കൊണ്ട്15 കോടിയുടെ അഴിമതി നടത്തി. കോഫീ ഹൗസുകൾ പൂട്ടേണ്ട നിലയിലെത്തിച്ചു.
ജില്ലാ സഹകരണ ബാങ്കുകളെ ഒഴിവാക്കി സ്വകാര്യ ബാങ്കുകളിൽ ഇടപാട് നടത്തി സഹകരണ നിയമം അട്ടിമറിച്ചു. ഇങ്ങിനെ ഒട്ടേറെ ക്രമക്കേടുകളാണ് ഭരണസമിതിക്കെതിരെ കണ്ടെത്തിയത്. എന്നാൽ അഡ്മിനിസ്ട്രേറ്ററായ സഹകരണ സംഘം ഇൻസ്പെക്ടർ തൃശൂരിലെ ആസ്ഥാന മന്ദിരത്തിലെത്തി ഫയലുകൾ ഏറ്റെടുക്കാൻ ശ്രമിച്ചെങ്കിലും ഒരു വിഭാഗം തൊഴിലാളികളും നിലവിലെ ഭരണ സമിതിയംഗങ്ങളും എതിർത്തു. ഇടത് അനുകൂല യൂണിയനുകൾക്ക് ഭരണം തിരിച്ച് പിടിക്കാനായി കെട്ടിച്ചമച്ചതാണ് അന്വേഷണ റിപ്പോർട്ടും പിരിച്ചുവിടൽ നടപടിയെന്നുമാണ് ഭരണസമിതിയുടെ ആരോപണം.