കൊച്ചി ∙ എറണാകുളം എസിജെഎം കോടതിയിൽ കീഴടങ്ങാനെത്തിയതിന്റെ തലേന്നു രാത്രി മുഖ്യപ്രതി സുനിൽകുമാർ കഴിച്ചു കൂട്ടിയതു കോലഞ്ചേരി ഭാഗത്തെ കെട്ടിടത്തിന്റെ ടെറസിൽ. സുനിൽകുമാറും വിജീഷും തിരുവനന്തപുരത്തുനിന്ന് 23നു രാവിലെ പുറപ്പെട്ട് ഉച്ചയ്ക്കു കോടതിയിലെത്തുകയായിരുന്നുവെന്നാണ് അറസ്റ്റ് ചെയ്ത ദിവസം പൊലീസ് പറഞ്ഞിരുന്നത്.
എന്നാൽ, തലേന്നു തന്നെ ജില്ലയിലെത്തിയിരുന്നുവെന്നും കോലഞ്ചേരിയിലെ കെട്ടിടത്തിനു മുകളിലാണു രാത്രി കഴിച്ചുകൂട്ടിയതെന്നും ചോദ്യം ചെയ്യലിനിടെ സുനിൽ വെളിപ്പെടുത്തി. ഇക്കാര്യം തുടർന്നു പൊലീസിന്റെ അന്വേഷണത്തിലും ഏതാണ്ട് സ്ഥിരീകരിച്ചിട്ടുണ്ട്. ഈ കെട്ടിടത്തിന്റെ മുകളിൽ ഒരു രാത്രി ഒളിച്ചിരിക്കാൻ കഴിയുമെന്നു നേരത്തേ അറിയാമായിരുന്നു. അതുകൊണ്ടാണ് ഇവിടം തിരഞ്ഞെടുത്തത്. മറ്റാരും ഇതിനായി സഹായിച്ചില്ലെന്ന് ഇയാൾ പറയുന്നുണ്ടെങ്കിലും സഹായം ലഭിച്ചോയെന്നു പൊലീസ് അന്വേഷിക്കുന്നുണ്ട്.
നടിയെ ആക്രമിച്ചു മുങ്ങിയ ശേഷമുള്ള രാത്രികളിലെല്ലാം വഴിവക്കിലോ, കടത്തിണ്ണയിലോ, ഒഴിഞ്ഞ കെട്ടിടത്തിനു മുകളിലോ ആണു രാത്രി കഴിച്ചുകൂട്ടിയതെന്നാണ് ഇയാളുടെ മൊഴി. കയ്യിൽ പണമില്ലാത്തതിനാലാണ് ലോഡ്ജുകളിലും മറ്റും തങ്ങാതിരുന്നത്. സംഭവം നടന്ന രാത്രി സുഹൃത്തിന്റെ വീട്ടിൽ പണത്തിനായി എത്തിയിരുന്നെങ്കിലും അയാൾ വാതിൽ തുറക്കാത്തതിനാൽ പണം കിട്ടിയില്ല. കോയമ്പത്തൂരിൽ കൂട്ടുപ്രതികളുമായി മദ്യപിച്ചു പിരിഞ്ഞ ശേഷം കയ്യിൽ പണമുണ്ടായിരുന്നില്ല.പൊലീസ് നിരീക്ഷിക്കുന്നുണ്ടെന്നറിയാവുന്നതിനാൽ അധികം സുഹൃത്തുക്കളെയൊന്നും പണത്തിനായി ബന്ധപ്പെടാനും കഴിഞ്ഞില്ലെന്നാണ് ഇയാൾ പൊലീസിനോടു പറഞ്ഞത്. തനിക്ക് അഭയം തന്നവർ കുടുങ്ങാതിരിക്കാനാണോ ഈ രീതിയിൽ മൊഴി നൽകിയതെന്നു പൊലീസ് പരിശോധിക്കുന്നുണ്ട്.