കൊച്ചി ∙ മൊബൈൽ ഫോൺ ഉപയോഗിച്ച് വാഹനത്തിൽ ചിത്രീകരിച്ച നടിയുടെ ദൃശ്യങ്ങൾ കൂട്ടുപ്രതികളെക്കൂടാതെ, കോയമ്പത്തൂരിലെ ചിലരെയും സുനിൽകുമാർ കാണിച്ചതായി പൊലീസ് സംശയിക്കുന്നു. കോയമ്പത്തൂരിൽ ഒരുമിച്ചിരുന്നു മദ്യപിക്കുമ്പോൾ ദൃശ്യങ്ങൾ സുനിൽ കാണിച്ചു തന്നതായി കൂട്ടുപ്രതി മണികണ്ഠന്റെ മൊഴിയിലുണ്ട്.കോയമ്പത്തൂരിലെ ചില ലഹരി സംഘങ്ങളുമായി അടുത്ത ബന്ധമുള്ള സുനിൽകുമാർ പണത്തിനായി സമീപിച്ചപ്പോൾ, അവരിൽ ചിലരെയും ദൃശ്യങ്ങൾ കാണിച്ചതായി പൊലീസിന്റെ ചോദ്യം ചെയ്യലിൽ വെളിപ്പെടുത്തിയിട്ടുണ്ട്. എന്നാൽ, ദൃശ്യങ്ങൾ ഈ ഫോണിൽനിന്നു മറ്റെവിടേക്കെങ്കിലും പകർത്തിയോ എന്നതിൽ വ്യക്തതയില്ല. പലവട്ടം ഇതേപ്പറ്റി ചോദിച്ചിട്ടും, പ്രതി കൃത്യമായ മറുപടി നൽകിയില്ല.
ഫോണും മെമ്മറി കാർഡും കീഴടങ്ങാനെത്തിയപ്പോൾ ഉപേക്ഷിച്ചുവെന്നു പറഞ്ഞ സുനിൽകുമാർ, ഉപേക്ഷിച്ച സ്ഥലത്തെക്കുറിച്ചു പരസ്പര വിരുദ്ധമായ വിശദീകരണമാണു നൽകിയത്. വെണ്ണലയിലെ അഴുക്കുചാലിൽ ഉപേക്ഷിച്ചതായി ആദ്യം പറഞ്ഞ ഇയാൾ, ഗോശ്രീ പാലത്തിൽനിന്നു താഴേക്കെറിഞ്ഞെന്നു പിന്നീടു മൊഴി നൽകി. രണ്ടിടത്തും തിരച്ചിൽ നടത്തിയെങ്കിലും ഫോൺ കണ്ടെത്താനായില്ല. പ്രധാന തെളിവായ ഫോണും മെമ്മറി കാർഡും പൊലീസിന്റെ കയ്യിലെത്താതിരിക്കുകയാണ് ഇയാളുടെ ലക്ഷ്യം. അശ്ലീലദൃശ്യം പകർത്തിയെന്ന കുറ്റം വിചാരണാവേളയിൽ ഉന്നയിക്കപ്പെടുമ്പോൾ ഇതിനെ ദുർബലപ്പെടുത്തുകയാണ് ഒരുദ്ദേശ്യം.രണ്ടാമത്തേത്, അശ്ലീലദൃശ്യം തന്റെ കയ്യിലുള്ളതിനാൽ നടി കടുത്ത നിയമ നടപടികളിലേക്കു കടക്കില്ലെന്ന ചിന്തയാണ്. കസ്റ്റഡിയിൽ ലഭിച്ചിരിക്കുന്ന പ്രതിയെ വിശദമായി ചോദ്യം ചെയ്ത് ഫോണും മെമ്മറി കാർഡും കണ്ടെത്തുകയെന്നതാണു പൊലീസിനു മുൻപിൽ ഇനിയുള്ള വഴി.