വിജിലൻസ് ഡയറക്ടർ ജേക്കബ് തോമസിനെ പിന്തുണച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ജേക്കബ് തോമസിനെ സർക്കാരിന് പൂർണവിശ്വാസമാണ്. അഴിമതി മൂടിവയ്ക്കുക്കാനോ അഴിമതിക്കാരെ സംരക്ഷിക്കാനോ സർക്കാർ തയ്യാറാകില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
ജേക്കബ് തോമസിനെതിരെ നടപടിയാവശ്യപ്പെട്ടുള്ള ധനകാര്യപരിശോധനാവിഭാഗത്തിന്റെ റിപ്പോർട്ട് താൻ ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷന് കൈമാറിയെന്ന വാർത്തയിൽ വ്യക്തതവരുത്താനായിരുന്നു മുഖ്യമന്ത്രി വാർത്താസമ്മേളനം വിളിച്ചത്.
സംസ്ഥാനത്തെ അഴിമതിക്കേസുകളിൽ പരിശോധന നടത്താൻ അധികാരമുള്ള ഏറ്റവും ഉയർന്ന ഏജൻസിയാണ് വിജിലൻസ്. ഈ സാഹചര്യത്തിൽ വിജിലൻസ് ഡയറക്ടർക്കെതിരെ ഉയർന്ന ആരോപണത്തിൽ ധനകാര്യ പരിശോധനവിഭാഗം നടത്തിയ അന്വേഷണത്തിന്റെ സാധുത പരിശോധിക്കാനാണ് ഇപ്പോൾ സർക്കാർ ശ്രമിക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു.
ജേക്കബ് തോമസിൽ തനിക്കും, സർക്കാരിനും പൂർണ വിശ്വാസമാണുള്ളത്.വിശ്വാസമില്ലാത്ത ഒരാൾ വിജിലൻസ് ഡയറക്ടറുടെ കസേരയിൽ ഇരിക്കുമോയെന്നും അദ്ദേഹം ചോദിച്ചു. മുഖ്യമന്ത്രി കൃത്യമായി കാര്യം പറഞ്ഞിട്ടുണ്ടെന്നും അതില്‍ കൂടുതലൊന്നും പറായനില്ലെന്നുമായിരുന്നു വിജിലൻസ് ഡയറക്ടറുടെ പ്രതികരണം.