ഡിജിപി ടി.പി.സെന്‍കുമാര്‍ രാഷ്ട്രീയം കളിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സെന്‍കുമാര്‍ യുഡിഎഫ് പാളയം വിട്ട് പുതിയ താവളം തേടിയിരിക്കുകയാണ്. ഡിജിപി എന്ന നിലയില്‍ അദ്ദേഹത്തിന് എല്ലാ പരിഗണനയും സര്‍ക്കാര്‍ നല്‍കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞു.
പല കേസുകളും നിഷ്പക്ഷമായി തെളിയിച്ച ഉദ്യോഗസ്ഥനാണ് സെൻകുമാറെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. അദ്ദേഹത്തിനെതിരായ സഭയിലെ മുഖ്യമന്ത്രിയുടെ പരമാർശം ഒഴിവാക്കാമായിരുന്നു. ബിജെപിയിലേക്ക് മുഖ്യമന്ത്രി ആളെക്കൂട്ടണ്ടെന്നും ചെന്നിത്തല പറഞ്ഞു.
പൊലീസ് മേധാവി സ്ഥാനത്തുനിന്നു തന്നെ മാറ്റിയതു രാഷ്ട്രീയ പകപോക്കലിന്റെ ഭാഗമായാണെന്നു സെൻകുമാർ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ടി.പി.ചന്ദ്രശേഖരൻ വധം, ഷുക്കൂർ വധം, കതിരൂർ മനോജ് വധം തുടങ്ങിയ രാഷ്ട്രീയ കൊലപാതക കേസുകളിൽ സിപിഎം നേതാക്കൾക്കെതിരെ നടത്തിയ സത്യസന്ധമായ അന്വേഷണം കാരണമാണു പ്രതികാര നടപടിയുണ്ടായത്. കതിരൂർ മനോജ് വധക്കേസിൽ സിപിഎം നേതാവ് പി. ജയരാജന്റെ പങ്കിനെക്കുറിച്ച് അന്വേഷിച്ചതുകൊണ്ടാണു തന്റെ ഔദ്യോഗിക ജീവിതം തകർത്തതെന്നും സെൻകുമാർ ആരോപിച്ചിരുന്നു.