ലോ അക്കാദമി പ്രശ്നത്തിൽ നിലപാട് വ്യക്തമാക്കാതെ ഒഴിഞ്ഞുമാറി മുഖ്യമന്ത്രി പിണറായി വിജയൻ. സിപി രാമസ്വാമി അയ്യരുടെ കാലത്ത് ഏതോ പിള്ളയുടെ ഭൂമി ഏറ്റെടുത്തതിന്രെ പേരില്‍ ഇപ്പോള്‍ അന്വേഷണം ഇല്ലെന്ന് മുഖ്യമന്ത്രി തീര്‍ത്ത് പറഞ്ഞു. ലക്ഷ്മിനായർ ജാതിപ്പേരുവിളിച്ചു എന്നതിലടക്കം അന്വേഷണം നടക്കട്ടെ. ഇതേസമയം സമരം തീർക്കാൻ പ്രതിപക്ഷത്തിനും സ്വീകാര്യമായ ഫോർമുലവേണമെന്ന് ആവശ്യപ്പെട്ട് സി.പി.ഐ അനുനയചർച്ചകൾ തുടങ്ങി.
ലോ അക്കാദമി പ്രശ്നത്തിൽ താൻ മൗനംപാലിച്ചിട്ടില്ലെന്നു പറഞ്ഞാണ് മുഖ്യമന്ത്രി തുടങ്ങിയത്. താൻ നിലപാട് എടുത്തില്ലെന്ന് ഇതുവരെ ആരും പരാതിപ്പെട്ടിട്ടില്ല. പ്രിൻസിപ്പൽ ലക്ഷ്മിനായർ ജാതിവിളിച്ച് ആക്ഷേപിച്ചു എന്നതിലടക്കം അന്വേഷണം നടക്കട്ടെ. ഇക്കാര്യത്തിൽ നടപടിയുണ്ടായില്ലെങ്കിൽ നിയമനടപടിസ്വീകരിക്കുമെന്ന കാനം രാജേന്ദ്രന്റെ ഫെയ്സ്ബുക്ക് പോസ്റ്റ് ശ്രദ്ധയിൽ പെടുത്തിയപ്പോൾ സി.പി.ഐ ഉൾപ്പടെ ആർക്കും അഭിപ്രായം പറയാമെന്നായിരുന്നു മറുപടി.
നേരത്തെ ലോ അക്കാദമി സമരം ഒത്തുതീർക്കാൻ കാനം രാജേന്ദ്രനും പന്ന്യന്‍ രവീന്ദ്രനും സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനുമായി ചര്‍ച്ച നടത്തിയിരുന്നു. സമരം തുടരുന്നത് ഗുണകരമാവില്ലെന്നും പ്രശ്നപരിഹാരത്തിന് പ്രതിപക്ഷത്തിനും കൂടി സ്വീകാര്യമായ ഫോര്‍മുല വേണമെന്നുമാണ് സിപിഐ നിലപാട്. ഇക്കാര്യം മന്ത്രി വി. എസ്. സുനില്‍കുമാര്‍ മുഖ്യമന്ത്രിയെയും ധരിപ്പിക്കുകയും ചെയ്തിരുന്നു.എന്നാൽ വി.മുരളീധരൻ സമരം നടത്തിയതുകൊണ്ട് സർക്കാർ വേവലാതിപ്പെടില്ലെന്ന് പിണറായി വ്യക്തമാക്കി. അതേസമയം ലോ അക്കാദമി ഭൂമി ഏറ്റെടുക്കണമെന്നാണ് കോണ്‍ഗ്രസ് നിലപാടെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.