ലോ അക്കാദമി പ്രശ്നത്തില്‍ ഉടന്‍ പരിഹാരം കാണാൻ മുഖ്യമന്ത്രിയുടെ നിർദ്ദേശം. കോളജ് മാനേജ്മെന്റിനോട് ഇക്കാര്യം ആവശ്യപ്പെട്ടു. കൂടാതെ പ്രശ്നം തീർക്കാനുള്ള നടപടികൾ സ്വീകരിക്കാൻ വിദ്യാഭ്യാസ മന്ത്രി സി.രവീന്ദ്രനാഥിന് മുഖ്യമന്ത്രി പിണറായി വിജയൻ നിർദ്ദേശം നൽകി.
ലോ അക്കാദമി പ്രശ്നം ഇനിയിങ്ങനെ മുന്നോട്ട് പോകാനാവില്ല എന്ന വിലയിരുത്തലാണ് സർക്കാരിനുള്ളത്. ഇക്കാര്യത്തിൽ എത്രയും പെട്ടെന്ന് പരിഹാരം കണ്ടേമതിയാകൂ എന്ന അഭിപ്രായമാണ് മുഖ്യമന്ത്രി പിണറായി വിജയനുള്ളത്. സാഹചര്യം വിലയിരുത്തി, ഉചിതമായ തീരുമാനം കോളജ് മാനേജ്മെന്റ് കൈക്കൊള്ളണം. മാനേജ്മെന്റ് അംഗവും മുതിർന്ന സിപിഎം നേതാവുമായ കോലിയക്കോട് കൃഷ്ണൻനായരോട് ഇക്കാര്യം മുഖ്യമന്ത്രി ഫോണിൽ സംസാരിച്ചു. കൂടാതെ പ്രശ്നപരിഹാരത്തിനുള്ള നടപടികൾ സ്വീകരിക്കാൻ വിദ്യാഭ്യാസ മന്ത്രി സി.രവീന്ദ്രനാഥിനെ മുഖ്യമന്ത്രി ചുമതലപ്പെടുത്തി. പ്രശ്നത്തിൽ ഉൾപ്പെട്ടിട്ടുള്ള എല്ലാവരുമായി ആശയവിനിമയം നടത്തി പരിഹാരം കണാനാണ് വിദ്യാഭ്യാസ മന്ത്രിയുടെ ശ്രമം.
അതേസമയം കേരള സർവകലാശാല സിൻഡിക്കേറ്റ് ഇക്കാര്യത്തിൽ പാസാക്കിയ പ്രമേയവും യുഡിഎഫ് , സിപിഐ അംഗങ്ങളുടെ വിയോജനകുറിപ്പുകളും വിദ്യാഭ്യാസ സെക്രട്ടറിക്ക് കൈമാറും. ലക്ഷ്മിനായര്‍ക്കെതിരെ ഉചിതമായ തീരുമാനം കൈക്കൊള്ളാൻ സർക്കാരിനോടും മാനേജ്മെന്റിനോടും ആവശ്യപ്പെടുന്നതാണ് പ്രമേയം. ലക്ഷ്മിനായരെ പുറത്താക്കണം എന്ന് വ്യക്തമായി പറയുന്നതാവും വിയോജനക്കുറിപ്പുകളുടെ ഉള്ളടക്കം. കോളജ് മാനേജ്മെന്റ് പ്രതിനിധികളുമായി ഇന്നലെ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും വിദ്യാഭ്യാസ മന്ത്രി സി.രവീന്ദ്രനാഥും ആശയവിനിമയം നടത്തിയിരുന്നു. കോളജ് മാനേജ്മെന്റിനൊപ്പം നിലപാടെടുത്തിരുന്ന സിപിഎമ്മിലെ പല പ്രമുഖർക്കും ഇപ്പോൾ, ലക്ഷ്മിനായരും കുടുംബവും അനാവശ്യമായ വാശികാണിക്കുകയാണെന്ന അഭിപ്രായമാണുള്ളത്.