സി.പി.ഐ.യെ പരോക്ഷമായി വിമർശിച്ചും വിവരാവകാശനിയമത്തിൽ ഇടതുസർക്കാർ വെള്ളംചേർക്കില്ലെന്ന് പ്രഖ്യാപിച്ചും മുഖ്യമന്ത്രി പിണറായി വിജയന്റെ വാർത്താക്കുറിപ്പ്. വിവരാവകാശ സെമിനാറിലെ തന്റെ പ്രസംഗം തെറ്റായി വ്യാഖ്യാനിച്ചത് നിർഭാഗ്യകരമാണന്നും സത്യാവസ്ഥ ബോധ്യപ്പെടുത്താൻ ചുമതലപ്പെട്ടവർ പോലും മറിച്ച് നിലപാടെടുക്കുന്നത് ശരിയല്ലെന്നും പിണറായി കുറ്റപ്പെടുത്തി.
മന്ത്രിസഭ തീരുമാനങ്ങൾ പുറത്തുവിടുന്നത് സംബന്ധിച്ച പരാമർശത്തിനെതിരെ സി.പി.െഎ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ രംഗത്ത് വന്ന സാഹചര്യത്തിലാണ് പിണറായിയുടെ വിശദീകരണ കുറിപ്പ്. കേന്ദ്രമന്ത്രിസഭായോഗ തീരുമാനങ്ങൾ പുറത്തുപോകുന്നതിന്റെ അപകടത്തെക്കുറിച്ചാണ് സെമിനാറിൽ ചൂണ്ടിക്കാട്ടിയത്. സംസ്ഥാന മന്ത്രിസഭായോഗകാര്യത്തെക്കുറിച്ച് പറഞ്ഞിട്ടില്ല. രേഖകൾ ഇരുമ്പുമറയ്ക്കാത്താവേണ്ട കാര്യമില്ലെന്നും പൊതു ജീവിതത്തിലെ ശുദ്ധി നിലനിർത്താനുള്ള സുതാര്യതയാണ് വിവരാവകാശ നിയമമെന്നും പറഞ്ഞാൽ അത് നിയമത്തിനെതിരാകുന്നതെങ്ങനെയെന്ന് പിണറായി ചോദിക്കുന്നു. സൗകര്യപൂർവം കണ്ണടച്ച് ചിലർ ഇരുട്ടാക്കുകയാണ്.മുൻസർക്കാറിനെപ്പോലെയാണ് ഇടതുസർക്കാരും എന്ന് വരുത്തിത്തീർക്കാൻ ശ്രമിക്കുന്നത് ശരിയല്ല. തെറ്റിദ്ധാരണ പരത്താന്‍ ശ്രമിക്കുന്നവരെ സത്യാവസ്ഥ പറഞ്ഞ് ബോധ്യപ്പെടുത്തേണ്ടവരും മറിച്ചാണ് നിലപാടെടുക്കുന്നതെന്നും കാനത്തെ പരോക്ഷമായി വിമർശിച്ച് മുഖ്യമന്ത്രി പറയുന്നു.വിവരവകാശ നിയമത്തിൽ വെള്ളം ചേർക്കരുതെന്നായിരുന്നു കാനത്തിന്റ വിമർശനം.അതേസമയം വിവരാവകാശ വിഷയത്തിൽ മുഖ്യമന്ത്രി വീണ്ടും വീണ്ടും തെറ്റിദ്ധാരണ പരത്തുകയാണന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി.