നടിയെ ആക്രമിച്ച കേസിൽ ഗൂഢാലോചനയില്ലെന്നു പറഞ്ഞിരുന്ന മുഖ്യമന്ത്രി പിണറായി വിജയൻ നിലപാട് മാറ്റി. ഗൂഢാലോചന ഇല്ലെന്ന് ഒരു മാധ്യമത്തിൽ വാർത്ത വന്നതിനെക്കുറിച്ചാണു താൻ പറഞ്ഞതെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെപ്പോലുള്ളവർ കാള പെറ്റെന്നു കേൾക്കുമ്പോഴേ കയറെടുക്കരുതെന്നും മുഖ്യമന്ത്രി പറഞ്ഞു.
മുഖ്യമന്ത്രിയുടെ നിലപാട് വിവാദമായതിനെക്കുറിച്ചു ചോദിച്ചപ്പോഴായിരുന്നു പിണറായിയുടെ നിലപാട് മാറ്റം. ‘‘ഗൂഢാലോചന ഇല്ലെന്നു ഞാൻ പറഞ്ഞിട്ടില്ല. ഞാൻ ഒരു ചടങ്ങിൽ സംബന്ധിക്കുകയായിരുന്നു. അന്നു സ്റ്റേജിൽ ഒരു പത്രം കിട്ടി. ഗൂഢാലോചന ഇല്ല എന്ന് ആ പത്രത്തിൽ റിപ്പോർട്ട് ചെയ്തിട്ടുണ്ടായിരുന്നു.
അങ്ങനെ ഒരു റിപ്പോർട്ടും കാണുന്നുണ്ട് എന്നാണു ഞാൻ പറഞ്ഞത്. അല്ലാതെ, എനിക്ക് ഔദ്യോഗികമായി കിട്ടിയ റിപ്പോർട്ടല്ല. പക്ഷേ, നിങ്ങൾ, അതായത് മാധ്യമങ്ങൾ, ഗൂഢാലോചനയെക്കുറിച്ച് അന്വേഷിക്കണമെന്നും ഞാൻ പറഞ്ഞിരുന്നു. ബാക്കി കാര്യങ്ങൾ പൊലീസ് അന്വേഷിക്കട്ടെ.
കാര്യങ്ങൾ പുറത്തുകൊണ്ടു വരട്ടെ. ഇപ്പോൾ എല്ലാവരെയും പിടികിട്ടിയിട്ടുണ്ട്. ഈ സാഹചര്യത്തിൽ ബാക്കി കാര്യങ്ങൾ അവർ പുറത്തുകൊണ്ടു വരട്ടെ’’– മുഖ്യമന്ത്രി വ്യക്തമാക്കി. കഴിഞ്ഞ ദിവസം കൊച്ചിയിലെ ചടങ്ങിലാണു നടിയെ ആക്രമിച്ചതിനു പിന്നിൽ ഗൂഢാലോചന ഇല്ലെന്നു മുഖ്യമന്ത്രി പറഞ്ഞത്.
ഈ നിലപാട് വിവാദമായതിനു പിന്നാലെ പൊലീസ് കോടതിയിൽ നൽകിയ റിപ്പോർട്ടിൽ ഗൂഢാലോചന ഉണ്ടെന്നു വ്യക്തമാക്കിയിരുന്നു. പൊലീസ് അന്വേഷണത്തെ സ്വാധീനിക്കാനാണു മുഖ്യമന്ത്രിയുടെ ശ്രമം എന്നു പരക്കെ ആരോപണവും ഉയർന്നിരുന്നു.