മന്ത്രിസഭായോഗം എടുക്കുന്ന എല്ലാ തീരുമാനങ്ങളും അപ്പപ്പോള്‍ പുറത്തുവിടാനാകില്ലെന്ന് മുഖ്യമന്ത്രി. ചില തീരുമാനങ്ങള്‍ നടപ്പാക്കുംമുന്‍പ് പരസ്യപ്പെടുത്തിയാല്‍ ജനങ്ങള്‍ക്ക് ഉദ്ദേശിക്കുന്ന ഗുണം ലഭിക്കില്ല. വിവരാവകാശനിയമം ചിലര്‍ ദുരുപയോഗപ്പെടുത്തുന്നതിന്റെ പേരില്‍ പൗരന്മാര്‍ക്ക് വിവരം നിഷേധിക്കുന്ന സ്ഥിതിയുണ്ടാകരുതെന്നും പിണറായി പറഞ്ഞു. തിരുവനന്തപുരത്ത് വിവരാവകാശസെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി
മന്ത്രിസഭാ തീരുമാനങ്ങൾ വിവരാവകാശ നിയമം അനുസരിച്ച് പുറത്തുവിടേണ്ട എന്ന സർക്കാർ തീരുമാനം വിവാദമായിരുന്നു. ഇക്കാര്യത്തിൽ സർക്കാരും വിവരാവകാശ കമ്മിഷനും വിരുദ്ധ അഭിപ്രായങ്ങളാണ് പ്രകടിപ്പിച്ചത്. ഈ സാഹചര്യത്തിലാണ് മുഖ്യമന്ത്രിയുടെ വിശദീകരണം.
ചിലർ വിവരാവകാശ നിയമം ദുരുദ്ദേശത്തോടെ ഉപയോഗിക്കാറുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇത് മുൻനിർത്തി ജനങ്ങളുടെ അറിയാനുള്ള അവകാശത്തെ തടയരുത്. നികുതിപ്പണം കൊണ്ട് പ്രവർത്തിക്കുന്ന സർക്കാരിന്റെ തീരുമാനങ്ങളെ കുറിച്ച് അറിയാൻ നികുദി ദായകർക്ക് അവകാശമുണ്ട്. മുഖ്യ വിവരാവകാശ കമ്മിഷണർ എന്ന നിലയിൽ വിൻസൺ എം.പോളിന്റെ പ്രവർത്തനത്തിൽ മുഖ്യമന്ത്രി തൃപ്തി പ്രകടിപ്പിച്ചു. അഞ്ച് വിവരാവകാശ കമ്മിഷണർമാരെ ഉടൻനിയമിക്കുമെന്നും പിണറായി വിജയൻ പറഞ്ഞു.