ലോക ക്യാൻസർ ദിനത്തിൽ സംസ്ഥാനത്തെ ക്ളിനിക്കൽ ഒാങ്കോളജിസ്റ്റുകൾ പ്രതിഷേധ സമരത്തിൽ. ആർസിസിയിലെ ചികിത്സാ മാനദണ്ഡങ്ങൾ പരിഷ്കരിച്ചതിൽ അപാകത ആരോപിച്ചാണ്, രോഗികളെ പരിശോധിക്കുന്നത് മുടക്കാതെയുള്ള പ്രതിഷേധം. ഇതിനിടെ ആർസിസി ഭരണത്തിൽ അഴിമതി ആരോപിച്ച് സീനിയർ അഡ്മിനിസ്ട്രേറ്റീവ് ഓഫിസർ മുഖ്യമന്ത്രിക്കും വിജിലൻസിനും പരാതി നല്കി.
റീജനൽ കാൻസർ സെന്ററിൽ നടപ്പാക്കിയ ചികിൽസാ പരിഷ്കാരങ്ങളെ തുടർന്നാണ് ഡോക്ടർമാർക്കിടയിൽ നിന്നും പ്രതിഷേധമുയരുന്നത്.ക്ളിനിക്കൽ ഒാങ്കോളജിസ്റ്റുകൾ ഇന്ന് സംസ്ഥാന വ്യാപകമായി ഉപവാസ സമരം നടത്തും.ആർസിസിയിൽ ചികിൽസ തീരുമാനിക്കാൻ ട്യൂമർ ബോർഡിന് രൂപം കൊടുത്തതാണ് പ്രതിഷേധങ്ങൾക്കു തുടക്കമിട്ടത്.വേണ്ടത്ര കൂടിയാലോചനകൾ നടത്താതെ പരിഷ്കാരങ്ങൾ അടിച്ചേല്പിച്ചുവെന്നാണ് ഒരു വിഭാഗം ഡോക്ടർമാരുടെ ആരോപണം.ആരോഗ്യ സെക്രട്ടറിയോട് പരാതിപ്പെട്ടെങ്കിലും ആർ സി സി തലത്തിൽ പരിഹരിക്കാനായിരുന്നു നിർദ്ദേശം.
ചർച്ചകൾ ഫലപ്രദമാകാത്തതിനേത്തുടർന്നാണ് പ്രതിഷേധം.ചികിത്സയ്ക്ക് തടസമുണ്ടാകില്ലെന്ന് സമരക്കാർ വ്യക്തമാക്കിയിട്ടുണ്ട്.ഇതിനിടെയാണ് ആർ സി സി ഭരണത്തിൽ അഴിമതിയാരോപിച്ച് സീനിയർ അഡ്മിനിസ്ട്രേറ്റീവ് ഒാഫീസർ സി രവി മുഖ്യമന്ത്രിക്കും വിജിലൻസിനും അയച്ച കത്ത് പുറത്ത് വന്നിരിക്കുന്നത്.മരുന്നു വാങ്ങൽ, നിർമ്മാണ പ്രവർത്തനങ്ങൾ, ഉദ്യോഗസ്ഥരുടെ വിദേശ യാത്രകൾ നിരീക്ഷണ ക്യാമറകൾ സ്ഥാപിച്ചത് തുടങ്ങിയവയിലെല്ലാം വൻ ക്രമക്കേടുകൾ നടന്നതായാണ് പരാതിയിൽ ആരോപിച്ചിരിക്കുന്നത്.