കശുവണ്ടി ഇറക്കുമതിയിൽ മന്ത്രി ജെ.മെഴ്സിക്കുട്ടിയമ്മയ്ക്ക് വിജിലൻസിന്റെ ക്ലിൻചിറ്റ്. ഇറക്കുമതി നടത്തിയതില്‍ ക്രമക്കേടുണ്ടെന്ന പരാതിയിൽ കഴമ്പില്ലെന്ന് വിജിലൻസ് കണ്ടെത്തി. മന്ത്രി ഇടപെട്ടത് സദുദ്ദേശത്തോടെയെന്ന് റിപ്പോര്‍ട്ട്, ത്വരിതാന്വേഷണ റിപ്പോർട്ട് വിജിലൻസ് കോടതിയിൽ സമർപ്പിച്ചു.
ഓണത്തിന് കശുവണ്ടിവികസന കോര്‍പറേഷന്‍ നേരിട്ട് തോട്ടണ്ടി ഇറക്കുമതി ചെയ്തതില്‍ 10.34 കോടി രൂപയുടെ അഴിമതി നടന്നെന്ന ആരോപണത്തിലാണ് വിജിലൻസ് ത്വരിതപരിശോധന നടത്തിയത്.എന്നാൽ ഇറക്കുമതിയിൽ ക്രമക്കേടില്ലെന്നും ,ഫ്ക്ടറികൾ തുറക്കുക മാത്രമായിരുന്നു സർക്കാരിന്റെ ലക്ഷ്യമെന്നും വിജിലൻസിന്റെ ത്വരിത പരിശോധനാ റിപ്പോർട്ടിൽ പറയുന്നു.ഇതിനായി മൂന്ന് സർക്കാർ ഉത്തരവുകൾ പുറത്തിറങ്ങിയിട്ടുണ്ട്. കുറഞ്ഞ തുക ക്വോട്ട് ചെയ്ത സ്ഥാപനങ്ങളെ ഒഴിവാക്കി കോര്‍പറേഷന്‍ നേരിട്ട് ഇറക്കുമതി നടത്തിയതില്‍ ഗൂഢലക്ഷ്യങ്ങളുണ്ടായിരുന്നു എന്ന പരാതിക്കാരന്റെ വാദവും വിജിലൻസിന്റെ അന്വേഷണ റിപ്പോർട്ട് തള്ളുന്നു.
കാപ്പെക്സ് മുന്‍ ഡയറക്ടർബോർഡ് അംഗവും മെഴ്സിക്കുട്ടിയമ്മയുടെ ഭര്‍ത്താവുമായ പി.തുളസീധരക്കുറുപ്പ്, കോര്‍പറേഷന്‍ എംഡി സേവ്യര്‍ എന്നിവര്‍ക്കെതിരെയും വിജിലൻസ് അന്വേഷണം നടത്തിയിരുന്നു. നിയമസഭയിൽ കോൺഗ്രസ് എം.എൽ.എ വി.ഡി.സതീശൻ ആയിരുന്നു ആദ്യമായി മേഴ്സിക്കുട്ടിയമ്മക്കെതിരെ അഴിമതി ആരോപണം ഉന്നയിച്ചത്. അടുത്തായഴ്ച നിയമസഭയുടെ ബജറ്റ് സമ്മേളനം ചേരാനിരിക്കെയാണ് മന്ത്രിയെ വിജിലൻസ് കുറ്റവിമുക്തയാക്കിയത്.