ചിന്നാർ വന്യജീവിസങ്കേതം ചരിത്രത്തിലെ ഏറ്റവും വലിയ വരൾച്ചയിലേക്ക് നീങ്ങുന്നു. ജലസ്രോതസുകളിൽ ഭൂരിഭാഗവും വറ്റിവരണ്ടതോടെ വന്യമൃഗങ്ങൾ കാടിറങ്ങിതുടങ്ങി. സങ്കേതത്തിലെ പതിനൊന്ന് ആദിവാസി ഊരുകളിലും കുടിവെള്ളം കിട്ടാകനിയായി.
നീർചോലകളെല്ലാം വറ്റിയതോടെ പുഴയിലേക്ക് വെള്ളമെത്തുമെന്ന പ്രതീക്ഷ വേണ്ട. അപൂർവയിനം ഔഷധ സസ്യങ്ങളുടെ ശേഖരമുള്ള ചിന്നാറിലെ പകുതിയിലേറെ മരങ്ങളും വെള്ളം കിട്ടാതെ കരിഞ്ഞുണങ്ങി. സർവനാശം മുൻകൂട്ടികണ്ടാണ് വന്യമൃഗങ്ങളുടെ പലായനം. ഭക്ഷണവും വെള്ളവും തേടി മറയൂർ, കാന്തല്ലൂർ ഉൾപ്പെടെയുള്ള ജനവാസമേഖലയിലാണ് മൃഗങ്ങൾ അഭയം തേടുന്നത്.
കാടിനെ ഉപേക്ഷിക്കാൻ കഴിയാത്ത ആദിവാസികളുടെ അവസ്ഥയാണ് ദയനീയം. ഊരുകളിൽ സർക്കാർ ഇടപ്പെട്ടും അല്ലാതെയും ഒരുക്കിയ കുടിവെള്ള സ്രോതസ്സുകളെല്ലാം വറ്റിവരണ്ടു. കൃഷിയും നശിച്ചതോടെ വരുമാന മാർഗവും ഇല്ലാതായി. വന്യജീവി സങ്കേതത്തിലെ ആവാസവ്യവസ്ഥയെ തന്നെ തകിടംമറയ്ക്കുകയാണ് ഈ കലാവസ്ഥ വ്യതിയാനം.