ബജറ്റ് ചോർന്നുവെന്ന ആരോപണത്തെ കുറിച്ച് അന്വേഷിക്കാൻ സർക്കാർ ചീഫ് സെക്രട്ടറി എസ്.എം. വിജയാനന്ദിനെ ചുമതലപ്പെടുത്തി. ചീഫ് സെക്രട്ടറിയുടെ റിപ്പോർട്ടിനെ അടിസ്ഥാനമാക്കിയാകും സർക്കാർ ഒൗദ്യോഗിക നിലപാട് വ്യക്തമാക്കുക. അതേസമയം, ചോർച്ചക്ക് കാരണക്കാരായവർക്കെതിരെ ഒൗദ്യോഗിക രഹസ്യനിയമം, ഐപിസി എന്നിവ അനുസരിച്ച് കേസെടുക്കണമെന്ന ആവശ്യം പ്രതിപക്ഷം നാളെ നിയമസഭയിൽ ഉയർത്തും.
ബജറ്റ് രേഖകളൊന്നും ചോർന്നിട്ടില്ല, മാധ്യമങ്ങൾക്ക് നൽകാൻ തയാറാക്കിയ വിശദാംശങ്ങളുടെ കുറിപ്പ് മാത്രമാണ് ചോർന്നതെന്നാണു ധനമന്ത്രിയുടെയും സർക്കാരിന്റെയും നിലപാട്. മാത്രമല്ല, അതു ചോർന്നത് ശരിയായില്ലെന്ന വിലയിരുത്തലിനെ തുടർന്ന് ധനമന്ത്രിയുടെ പേഴ്സണൽസ്്റ്റാറിലെ ഒരാളെ മാറ്റുകയും ചെയ്തു. കൂടാതെ സമഗ്രമായി അന്വേഷിക്കാൻ ചീഫ് സെക്രട്ടറിയെ ചുമതലപ്പെടുത്തി. ഇതോടെ പ്രശ്നം പരിഹരിക്കപ്പെട്ടെന്ന നിലപാടാവും ഭരണപക്ഷം സ്വീകരിക്കുക.
പ്രശ്നം തീരുന്നില്ലെന്നു മാത്രമല്ല കൂടുതൽസങ്കീർണ്ണമാകുന്നുവെന്നാണ് പ്രതിപക്ഷം പറയുക. ബജറ്റ് അവതരണം തുടങ്ങി 48 മിനിറ്റായപ്പോൾതന്നെ എപിഎസ് ധനമന്ത്രി എന്ന ഇമെയ്ൽ വിലാസത്തിൽനിന്ന് 15 പേജുള്ള ബജറ്റ് വിശദാംശങ്ങൾ ഇമെയിലിലൂടെ പുറത്തു പോയിട്ടുണ്ട്. തുടർന്ന് അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറിയുടെ വ്യക്തിഗത മെയിൽനിന്ന് കൂടുതൽ പേർക്ക് ഇമെയ്ൽവഴി ഇതേ വിവരങ്ങൾ ലഭിച്ചു. രേഖകൾ കൈവശം വെക്കാൻപാടില്ലാത്ത ഉദ്യോഗസ്ഥന് എങ്ങിനെ രേഖകൾകിട്ടി, ധനമന്ത്രിക്ക് ഇതിൽപങ്കുണ്ടോ തുടങ്ങിയ ചോദ്യങ്ങളും പ്രതിപക്ഷം ഉയർത്തും.
സംഭവം അത്രഗൗരവമുള്ളതല്ലെന്നും യുഡിഎഫ് ഭരണ കാലത്ത് ബജറ്റ് രേഖകൾ പോലും ചോർന്നെന്നും തിരിച്ചടിക്കാനാണ് സർക്കാർ തീരുമാനം.