മലപ്പുറം ഉപതിരഞ്ഞെടുപ്പിനുള്ള സിപിഎം സ്ഥാനാര്‍ഥിപട്ടികയില്‍ സംസ്ഥാന സമിതി അംഗം ടി.കെ. ഹംസയ്ക്ക് മുന്‍തൂക്കം. മലപ്പുറം ജില്ലാ പഞ്ചായത്തംഗം ടി.കെ.റഷീദലി, DYFI ജില്ലാ പ്രസിഡന്റ് എം.ബി. ഫൈസല്‍ എന്നിവരാണ് മൂന്നംഗപ്പട്ടികയിലെ മറ്റുള്ളവർ. നാളെ ചേരുന്ന മലപ്പുറം ജില്ലാ കമ്മിറ്റി യോഗം അന്തിമതീരുമാനം കൈക്കൊള്ളും.
യു.ഡി.എഫ് സ്ഥാനാർഥി പി.കെ.കുഞ്ഞാലിക്കുട്ടിക്കെതിരെ ശക്തനായ സ്ഥാനാർഥിയെന്ന സി.പി.എമ്മിന്റെ അന്വേഷണമാണ് ടി.കെ.ഹംസയിൽ ചെന്നുനിൽക്കുന്നത്. സംസ്ഥാനസെക്രട്ടേറിയറ്റിൽ ഹംസ മത്സരിക്കണമെന്നായിരുന്നു പൊതുവികാരം. ജനസമ്മതിയും പരിചയസമ്പത്തും ഗുണം ചെയ്യുമെന്ന നിലപാടിലായിരുന്നു അംഗങ്ങൾ. എന്നാൽ ആരോഗ്യപ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി അദ്ദേഹം ഇതുവരെ സമ്മതം മൂളിയിട്ടില്ല. അതുകൊണ്ടാണ് മറ്റുരണ്ടുപേർകൂടി പരിഗണനാപ്പട്ടികയിൽ എത്തിയത്. ഉപതിരഞ്ഞെടുപ്പിന്റെ ആദ്യഘട്ടം മുതൽ ഉയർന്നുവന്ന പേരായിരുന്നു ടി.കെ.റഷീദലിയുടേത്. മലപ്പുറം ജില്ലാപഞ്ചായത്തംഗമായ നിയമസഭാ തിരഞ്ഞെടുപ്പിൽ മങ്കടയിലെ ഇടതുസ്ഥാനാർഥിയായിരുന്നു. തോറ്റെങ്കിലും കടുത്തപോരാട്ടമാണ് അദ്ദേഹം കാഴ്ചവെച്ചത്.
ഡി.വൈ.എഫ്.ഐ ജില്ലാ പ്രസിഡന്റ് എം.ബി.ഫൈസലിനും യുവത്വമാണ് അനുകൂലഘടകം. നാളെ സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ സാന്നിധ്യത്തിലാണ് ജില്ലാ കമ്മിറ്റി യോഗം നടക്കുക. അവിടെ ഉയരുന്ന അഭിപ്രായങ്ങൾ കൂടി പരിഗണിച്ചായിരിക്കും അന്തിമതീരുമാനം. തുടർന്ന് അവൈലബിൾ സംസ്ഥാന സെക്രട്ടേറിയറ്റിന്റെ അംഗീകാരത്തോടെ ഔദ്യോഗിക സ്ഥാനാർഥി പ്രഖ്യാപനം നടക്കും.