കൊച്ചി∙ കായലിൽ മരിച്ച നിലയിൽ കാണപ്പെട്ട സിഎ വിദ്യാർഥിനി മിഷേൽ ഗോശ്രീ പാലത്തിനു സമീപത്തേക്കു അതിവേഗത്തിൽ നടന്നു നീങ്ങുന്നതിന്റെ മറ്റൊരു സിസിടിവി ദൃശ്യവും പൊലീസിനു ലഭിച്ചു. ഹൈക്കോടതി ജംക്‌ഷനും ഗോശ്രീ പാലത്തിനും ഇടയിലുള്ള പഴക്കടയ്ക്കു സമീപത്തു കൂടെ മുന്നോട്ടു നീങ്ങുന്നതിന്റെ ദൃശ്യങ്ങളാണു ലഭിച്ചത്. തലയിൽ ഷോൾ ധരിച്ചതിനാൽ ഈ ദൃശ്യത്തിൽ മുഖം വ്യക്തമല്ലെങ്കിലും കാണാതാകുമ്പോഴുള്ള വസ്ത്രങ്ങളാണു ധരിച്ചിരിക്കുന്നത്.
മിഷേൽ ഗോശ്രീ പാലത്തിന്റെ ഭാഗത്തേക്ക് നടന്നുപോകുന്നതിന്റെ മറ്റൊരിടത്തുനിന്നുള്ള ദൃശ്യങ്ങള്‍ രാവിലെ പുറത്തുവന്നിരുന്നു. ഹൈക്കോടതി ജംങ്ഷനിലുള്ള അശോകാ ഫ്ലാറ്റ് സമുച്ചയത്തിലെ സിസിടിവിയിൽ പതിഞ്ഞ ദൃശ്യങ്ങളാണ് രാവിലെ പുറത്തുവന്നത്. മിഷേലിന്റെ മരണത്തിന് തൊട്ടുമുമ്പുള്ള ദൃശ്യങ്ങളാണിതെന്ന് പൊലീസ് വ്യക്തമാക്കി. അതേസമയം, കേസിൽ ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങി. ഡിവൈഎസ്പി കെ.എ. ശശിധരന്റെ നേതൃത്വത്തിലുള്ള സംഘം പിറവത്തെ വീട്ടിലെത്തി മിഷേലിന്റെ മാതാവ് സൈലമ്മയുടെയും അടുത്ത ബന്ധുക്കളുടെയും മൊഴി രേഖപ്പെടുത്തി.
കൊച്ചി പാലാരിവട്ടത്ത് സിഎ വിദ്യാർഥിനിയായ മിഷേൽ ഷാജി, രണ്ടാം ഗോശ്രീ പാലത്തിൽ നിന്നും കായലിലേക്ക് ചാടി ആത്മഹത്യ ചെയ്തുവെന്നാണ് പൊലീസ് കണ്ടെത്തൽ. അടുപ്പമുണ്ടായിരുന്ന ക്രോണിൻ അലക്സാണ്ടറിന്റെ നിരന്തര ശല്യത്തെത്തുടർന്നാണിതെന്നും പൊലീസ് വ്യക്തമാക്കിയിരുന്നു. മിഷേൽ രാത്രിയോടെ ഗോശ്രീ പാലത്തിന്റെ ഭാഗത്തേക്ക് നടക്കുന്ന ദൃശ്യങ്ങളാണ് ഇപ്പോൾ കണ്ടെടുത്തത്. സിസിടിവിയിൽ ഏഴു മണി എന്നാണ് കാണുന്നതെങ്കിലും ഇതിലെ സമയം ഇരുപത് മിനിറ്റ് താമസിച്ചുള്ളതാണെന്നും യഥാർഥസമയം 7.20 നോട് അടുപ്പിച്ചാണെന്നും പൊലീസ് വ്യക്തമാക്കുന്നു.
കലൂർ പള്ളിയിൽ നിന്ന് ആറുമണിക്ക് ശേഷം പുറത്തിറങ്ങിയ മിഷേൽ നടന്നുപോകുന്നതിന്റെ ചലനങ്ങളും പുതിയ ദൃശ്യങ്ങളിലെ ചലനങ്ങളും നിരീക്ഷിച്ചാണ് നടക്കുന്നത് മിഷേൽ തന്നെയാണെന്ന് പൊലീസ് ഉറപ്പിക്കുന്നത്. കലൂർ പള്ളിയൽനിന്ന് മിഷേൽ എങ്ങനെ ഗോശ്രീ പാലത്തിലേക്കെത്തി എന്നത് വിശദീകരിക്കാൻ പൊലീസിന് സാധിക്കാത്തത് വിമർശനമുയർത്തിയിരുന്നു.
ഇപ്പോഴത്തെ ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ മിഷേൽ കലൂരിൽ നിന്ന് ഗോശ്രീയിലേക്കു നടന്നു പോകുകയായിരുന്നോ എന്നു പരിശോധിക്കാൻ ശ്രമിക്കുന്നുണ്ട്. ഇതിനു സമീപത്തെ കൂടുതൽ സിസിടിവി ദൃശ്യങ്ങൾ പൊലീസ് പരിശോധിച്ചു വരികയാണ്. അതേസമയം കേസ് ക്രൈംബ്രാഞ്ചിന് കൈമാറുന്നതിന് മുമ്പ് ക്രോണിൻ അലക്സാണ്ടറുടെ ഫോൺ ശാസ്ത്രീയ പരിശോധനയ്ക്ക് അയച്ചു. ഫോണിലെ മായിച്ചു കളഞ്ഞ സന്ദേശങ്ങൾ വീണ്ടെടുക്കുകയാണ് ലക്ഷ്യം.
പൊലീസിന്റെ വഴിതെറ്റിക്കാൻ എസ്എംഎസുകളും
അതിനിടെ, മിഷേൽ മരിച്ചെന്ന് അറിഞ്ഞ ശേഷവും മിഷേലിന്റെ ഫോണിലേക്ക് അറസ്റ്റിലായ ക്രോണിൻ അലക്സാണ്ടർ ബേബി എസ്എംഎസുകൾ അയച്ചതായി കണ്ടെത്തി. മിഷേലും താനുമായി പ്രശ്നങ്ങളൊന്നുമില്ലെന്നു വരുത്തിത്തീർക്കാൻ ബോധപൂർവം അയച്ചതാണ് ഈ സന്ദേശങ്ങളെന്നാണു നിഗമനം. മരണവിവരം അറിഞ്ഞശേഷവും മിഷേലിന്റെ ഫോണിലേക്ക് 12 എസ്എംഎസ് അയച്ച ക്രോണിൻ, സംഭവദിവസവും തലേന്നുമായി അയച്ച 89 എസ്എംഎസുകൾ ഫോണിൽനിന്നു മായ്ച്ചുകളയുകയും ചെയ്തതായി വ്യക്തമായി.
മിഷേലിന്റെ സിഡിആർ (ഫോൺ കോൾ വിശദാംശം) ലഭിച്ചശേഷം ആറിന് ഉച്ചതിരിഞ്ഞ് ക്രോണിനെ പൊലീസ് ബന്ധപ്പെട്ടിരുന്നു. മിഷേലിന്റെ മൃതദേഹം കായലിൽനിന്നു ലഭിക്കുന്നതിനു മുൻപായിരുന്നു ഇത്. മിഷേലിനെ കാണാനില്ലെന്ന വിവരം ക്രോണിനുമായി പൊലീസ് പങ്കുവയ്ക്കുകയും ചെയ്തു. ഇതിനുശേഷമാണ് മിഷേലുമായി പ്രശ്നങ്ങളില്ലെന്നു വരുത്തിത്തീർക്കാനുള്ള ശ്രമം ക്രോണിനിൽ നിന്നുണ്ടായത്. ഈ മാസം ആറിനും ഏഴിനും എട്ടിനും അയച്ചതുൾപ്പെടെ 12 എസ്എംഎസുകൾ ക്രോണിന്റെ ഫോണിൽനിന്നു പൊലീസ് കണ്ടെടുത്തു. നമുക്ക് ഒരുമിച്ചു ജീവിക്കേണ്ടേ, എന്തിന് എന്നെ വേണ്ടെന്നുവച്ചു, എന്തിനാണ് എന്നോടിങ്ങനെ തുടങ്ങിയ വാക്കുകളാണ് ഈ എസ്എംഎസുകളിലുള്ളത്.
പ്രണയപൂർവമുള്ള സംബോധനകളുമുണ്ട്. മുൻപ് അയച്ച എസ്എംഎസുകൾ മായ്ച്ചുകളഞ്ഞശേഷം ഇവ മാത്രം ഫോണിൽ സൂക്ഷിക്കുകയും ചോദ്യം ചെയ്ത വേളയിൽ പൊലീസിനെ കാണിച്ചുകൊടുക്കുകയും ചെയ്തത് മിഷേലിന്റെ തിരോധാനത്തിൽ തനിക്കു പങ്കില്ലെന്നു വരുത്തുന്നതിനുള്ള ശ്രമമായിരുന്നു. എന്നാൽ ഈ നീക്കം തിരിച്ചടിക്കുകയും ക്രോണിനു മേൽ പൊലീസ് ആത്മഹത്യാ പ്രേരണാക്കുറ്റം ചുമത്തുകയുമായിരുന്നു. റിമാൻഡിൽ കഴിയുന്ന ക്രോണിനെ ക്രൈംബ്രാഞ്ച് സംഘം ഇന്നു ജയിലിലെത്തി ചോദ്യം ചെയ്തേക്കും.